കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു
എറണാകുളം കോട്ടപ്പടി നിവാസികൾ വന്യമൃഗശല്യത്താൽ വലയുകയാണ്. പ്രദേശത്തെ പലരുടെയും വരുമാനമാർഗമായ കൃഷി നശിപ്പിക്കുന്നത് കൂടാതെ വളർത്തുമൃഗങ്ങളെയും കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും കൊല്ലുന്നത് പതിവാകുകയാണ്.
കൊച്ചി: വന്യമൃഗശല്യം രൂക്ഷമായ എറണാകുളം കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു. വാവേലി സ്വദേശി ജോണിന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന കുത്തിക്കൊന്നത്.
വീടിന് തൊട്ടടുത്തെ റബർ തോട്ടത്തിലാണ് ജോൺ പശുവിനെയും കിടാവിനെയും സ്ഥിരമായി കെട്ടിയിട്ടിരുന്നത്. കാട്ടാനയെ കണ്ട് പശു കയറ് പൊട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും കിടാവിന് രക്ഷപ്പെടാനായില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ.
Read more: 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ'; രൂക്ഷ പ്രതികരണവുമായി ലിജോ
ഈയിടെ പ്രദേശത്ത് നടക്കുന്ന നാലാമത്തെ കാട്ടാന ആക്രമണമാണിതെന്നും നാട്ടുകാർ പറയുന്നു. ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.