പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് പി ജെ ജോസഫ്
ആൾമാറാട്ടവും കൃത്രിമത്വവും നടത്തി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് എതിരെ കേസെടുക്കണം. ജനറൽ സെക്രട്ടറിയല്ലാത്ത കെ എ ആന്‍റണി ആൾമാറാട്ടം നടത്തിയാണ് യോഗം വിളിച്ചതെന്നും പി ജെ ജോസഫ്...
കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു.
എന്നാല്‍ ജോസ് കെ മാണി വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാവില്ല. ജോസ് കെ മാണി വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു. അനാവശ്യ പരാതികൾ ഇതിന്‍റെ ഭാഗമാണ്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സമവായ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ആൾമാറാട്ടവും കൃത്രിമത്വവും നടത്തി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് എതിരെ കേസെടുക്കണം. ജനറൽ സെക്രട്ടറിയല്ലാത്ത കെ എ ആന്‍റണി ആൾമാറാട്ടം നടത്തിയാണ് യോഗം വിളിച്ചതെന്നും പി ജെ ജോസഫ് പറഞ്ഞു.
പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി ജോസ് കെ മാണി വിഭാഗം
അതേസമയം പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം പരാതി നല്‍കിയത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ജോസഫിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്.