പ്രവീണിനെ സസ്പെന്‍റുചെയ്യരുതെന്നാവശ്യപെട്ട് സിപിഐയിലെ ഒരുവിഭാഗം രംഗത്തുണ്ട്. ഭീഷണിയിൽ അന്വേഷണമാവശ്യപെട്ട് ഇതുവരെ വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല.
ഇടുക്കി : അടിമാലിയില്‍ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീണ്‍ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. പ്രവീണിനെ സസ്പെന്‍റ് ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ച സാഹചര്യത്തിലും സിപിഐ ജില്ലാ സെക്രട്ടറി, കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉറച്ച് പറയുന്നത്.
കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയില്‍ വനാതിര്‍ഥിയില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണിലിട്ട് മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി.
READ MORE 'തല്ലിട്ടുണ്ട്, വേണേൽ ഇനീം തല്ലും'; വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി
ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡും ചെയ്തു. പിന്നാലെയാണ് ഭീഷണിയുണ്ടായത്. 'കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്'. ഇതിനിയും ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് വനംവകുപ്പ് നേതാവിനെ മര്‍ദിക്കും. മുമ്പ് താന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്ചാനായില്ല. ഇനിയും എന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നുമായിരുന്നു പ്രവീണ്‍ ജോസിന്റെ ഭീഷണി.
പ്രവീണിനെ സസ്പെന്‍റുചെയ്യരുതെന്നാവശ്യപെട്ട് സിപിഐയിലെ ഒരുവിഭാഗം രംഗത്തുണ്ട്. ഭീഷണിയിൽ അന്വേഷണമാവശ്യപെട്ട് ഇതുവരെ വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. നിയമോപദേശം ലഭിച്ച ശേഷം മതിയെന്നാണ് തീരുമാനം. സംഭവത്തോടെ വനാതിര്‍ത്ഥിയില്‍ ദേശിയ പാതക്കരികിലുള്ളിൽ വഴിയോര കച്ചവടം നിയന്ത്രിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.
READ MORE സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ
