മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിരുവനന്തപുരം: ലിയോണൽ മെസിയടങ്ങിയ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ട് ഗുരുതരമെന്ന് വിലയിരുത്തൽ. മുൻ മന്ത്രി അബ്ദുറഹ്മാന്റെ ഇടപെടലുകളും അന്വേഷണപരിധിയിൽ വരും. ടെൻഡർ വിളിക്കാതെ സ്പോൺസറെ തീരുമാനിച്ചതും സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തൽ. അന്വേഷണം വൈകാതെ പ്രഖ്യാപിക്കും. വിജിലൻസ് അന്വേഷണത്തിനുൾപ്പെടെ തീരുമാനം എടുത്തേക്കും. ചട്ടങ്ങൾ മറികടന്നും അധികാര ദുർവിനിയോഗം നടത്തിയും സർക്കാരിനെ നിയമകുരുക്കിൽ ആക്കാവുന്ന തീരുമാനങ്ങൾ സ്പോൺസർക്ക് വേണ്ടി എടുത്തെന്നാണ് കണ്ടെത്തൽ. ധന, നിയമ വകുപ്പുകളുടെ പരിശോധനയില്ലാതെ കരറുമായി മുന്നോട്ട് പോയതും സ്പോൺസറെ തിരഞ്ഞെടുക്കാൻ ടെൻഡർ വിളിക്കാതിരുന്നതും ഉൾപ്പെടെ അന്വേഷിക്കും.
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്പോൺസറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്പോണ്‍സറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
