അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്ടർ മീനാക്ഷി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ സര്‍ജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷിയെ രാവിലെ ആശുപത്രിയിൽ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. തുടര്‍ന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തയത്. ഇവര്‍ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056



