മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുളള പൊലീസ് നീക്കത്തിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
കണ്ണൂർ: മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പൊലീസ് കരുതി ഇരുന്നോളൂ എന്നും റിജിൽ മാക്കുറ്റി പറഞ്ഞു. പൊലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുളള പൊലീസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാതെ, പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. കണ്ണൂർ കാൾടെക്സിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നിലയുറപ്പിച്ചത്.
ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്‍റെ കാപ്പ നീക്കം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ.ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ.നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്.
