കാസർഗോഡ്: മലവെട്ടുവ സമുദായത്തില്‍പെട്ടവര്‍ക്ക് ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതൽ താമസിക്കാനുള്ള വീടു വരെ വാഗ്ദാനം ചെയ്ത് പട്ടിക ജാതി പട്ടികവർഗ മന്ത്രി എ.കെ.ബാലന്‍. കാസർഗോഡ് ബളാലിൽ നടന്ന ആദിവാസി സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പട്ടിക ജാതി പട്ടികവർഗ മന്ത്രി. ആദിവാസി സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ മംഗലം കളിയിലൂടെയാണ് വെസ്റ്റ് എളേരി മുടന്തൻപാറ കോളനിയിലെ മലവെട്ടുവ സ്ത്രീകൾ സ്വീകരിച്ചത്.

മുടന്തൻപാറ കോളനിയിലെ ഊര് മൂപ്പൻ രവിയുടെ തുടിയുടെ അകമ്പടിയില്‍ തനതു വേഷത്തിൽ അമ്പത്തിഅഞ്ചുകാരി ലക്ഷ്മിയും പതിനേഴുകാരി സിനുവും പിഴക്കാത്ത ചുവടുകളുമായി മന്ത്രിക്കു മുന്നിൽ മംഗലം കളി അവതരിപ്പിച്ചപ്പോൾ മന്ത്രിയും മതിമറന്നു. വേദിക്കുപുറത്തു വെയിലത്ത് കസേരയിട്ടിരുന്ന് മംഗലം കളി കണ്ട മന്ത്രി ഇടയ്ക്കൊന്നു ഊരു മൂപ്പന്റെ തുടിയിൽ താളമിടാനും മറന്നില്ല.

അരമണിക്കൂറോളം മംഗലം കളിയിലും തുടിപ്പാട്ടിലും മുഴുകിയ മന്ത്രി പിന്നീട് ആദിവാസി സ്ത്രീകളുടെ പരാതി കേട്ടു. പരാതി പറയാൻ ആദ്യം മടികാണിച്ച മലവെട്ടുവ സ്ത്രീകള്‍ മന്ത്രി കൂടുതൽ വാചാലനായതോടെ കോളനിയിലെ നീറുന്ന പ്രശനങ്ങൾ അവർ മന്ത്രിക്കുമുന്നിൽ അക്കമിട്ടു നിരത്തി.പരാതി കേൾക്കാൻ അവർക്കൊപ്പം വെയിലത്തു നിന്ന മന്ത്രി എ.കെ .ബാലൻ അവിടെ വച്ചു തന്നെ പരാതികൾ
രേഖമൂലം എഴുതി വാങ്ങുകയും തുടർ നടപടികൾക്കായി ബന്ധപെട്ടവർക്ക് കൈമാറുകയും ചെയ്തു.

കോളനിയിൽ ശിങ്കാരി മേളം നടത്തുന്നവർക്കായി പതിനാറു ചെണ്ടകൾ നിറഞ്ഞ സദസിൽ മന്ത്രി പ്രഖ്യാപിച്ചപ്പോൾ കൈയടിയോടെയാണ് ആദിവാസികൾ സ്വീകരിച്ചത്. മുടന്തൻപാറ കോളനിയിലെ 35കുടുംബങ്ങൾക്ക് വീടും കുട്ടികകൾക്ക് പഠന മുറിയും അധികം താമസിയാതെ പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മണിക്കൂറുകളോളം ബളാലിലെ ആദിവാസികൾക്കൊപ്പം ചിലവിട്ട മന്ത്രി ബാലൻ അവർക്കൊപ്പം നിന്നു സെൽഫിയും എടുത്താണ് മടങ്ങിയത്.
