പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിവരുന്നുവെന്നും  മന്ത്രി പറഞ്ഞു.  

ഇടുക്കി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹൈടെക് ആക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യയന വര്‍ഷത്തോടെ മുഴുവന്‍ സ്‌കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മൂന്നാർ ശിക്ഷക് സദന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് ഇതിനകം 45000 സ്‌കൂളുകളില്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

അധ്യാപക സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സംഭവാന നല്‍കാന്‍ കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവര്‍ത്തനം. 
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറില്‍ ആംരംഭിച്ചിരിക്കുന്നത്.

വിനോദ സഞ്ചാര മേഖലയില്‍ പൊതുജനങ്ങള്‍ക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും . വിനോദ സഞ്ചാര മേഖലയായ മൂന്നാറില്‍ ശിക്ഷക് സദന്‍ പോലുള്ള സംവിധാനങ്ങള്‍ ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു. ഏഴു കോടി രൂപ മുടക്കി നിര്‍മ്മിച്ച ശിക്ഷക് സദനില്‍ 31 മുറികള്‍, അമ്പതു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രണ്ട് ഡോര്‍മെറ്ററി, പാര്‍ക്കിംഗ് സംവിധാനം മുന്നൂറ് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും അത്യാധുനീക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശിക്ഷക് സദന്‍റെ സേവനം പ്രയോജനപ്പെടുത്താനും സാധിക്കും. എസ് രാജേന്ദ്രന്‍ എം എല്‍ എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.