രാവിലെ പാല്‍ കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയതാണെന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നുമാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. 

തൃശൂര്‍: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട് ചിദംബരം സ്വദേശികളും ചിറളയത്ത് വാടകയ്ക്ക് താമസിക്കുന്നവരുമായ മാർട്ടിന്‍റെയും സുകന്യയുടെയും മകൻ സ്റ്റിവാക് ആണ് മരിച്ചത്.

ശ്വാസകോശത്തില്‍ പാല്‍ കുടുങ്ങിയതാകാം കാരണമെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യം നിഗമനം. രാവിലെ പാല്‍ കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയതാണെന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നുമാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. 

എന്നാല്‍ വിശദമായ പരിശോധനയില്‍ പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയല്ല മരണകാരണമെന്ന് കണ്ടെത്തി. മാത്രമല്ല കുട്ടിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.