ചുറ്റുമുള്ള കരകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിലാണ് ചേനം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ ബോട്ടും വള്ളവും മാത്രമാണ് ഇനി ചേനം ദ്വീപിലുള്ളവര്‍ക്ക് ആശ്രയിക്കാനാവുക

തൃശൂര്‍: മഴ കനത്തതോടെ ചേര്‍പ്പിലെ ചെറുദ്വീപായ ചേനം കാര്‍ഷിക ഗ്രാമം വെള്ളത്തിനടിയിലായി. ചുറ്റുമുള്ള കരകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിലാണ് ചേനം. പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ ബോട്ടും വള്ളവും മാത്രമാണ് ഇനി ചേനം ദ്വീപിലുള്ളവര്‍ക്ക് ആശ്രയിക്കാനാവുക. എന്നാല്‍ അതിന് ജില്ലാ ഭരണകൂടം കനിയണം. കലക്ടറുടെ സന്ദര്‍ശനത്തിനും കാരുണ്യത്തിനുമായി കാത്തിരിക്കുകയാണ് ദ്വീപ് നിവാസികള്‍. 

അമ്മാടത്തുനിന്ന് മുള്ളക്കര വഴിയും ചേര്‍പ്പില്‍ നിന്ന് പടിഞ്ഞാറെ പെരുമ്പിള്ളിശേരി വഴിയുമാണ് ഈ കൊച്ചുതുരുത്തിലേക്ക് എത്താന്‍ സാധിക്കുക. ഈ രണ്ട് മാര്‍ഗവും ഇപ്പോള്‍ തന്നെ വെള്ളം നിറഞ്ഞ് മൂടിയ നിലയിലാണുള്ളത്. രണ്ടു ദിവസം കൂടി മഴ പെയ്താല്‍ ചേനം ഗ്രാമവാസികള്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടാവാത്ത സ്ഥിതിയാണുള്ളത്. ഇതുവരെ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ നാളെ മുതല്‍ ചേനത്തേക്ക് എത്തില്ലെന്ന സൂചന നല്‍കി കഴിഞ്ഞു. ഹൈസ്‌കൂളിലും ഹയര്‍ സെക്കണ്ടറിയിലും പഠിക്കുന്നവര്‍ക്കും ഈ തുരുത്തില്‍ നിന്ന് പുറത്തേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. അമ്മാടത്തും ചേര്‍പ്പിലുമാണ് ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം.

പാടങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപിന്റെ കരകളിലെ നൂറിലേറെ വീടുകള്‍ ഇതിനോടകം വെള്ളത്തിനടിയിലായി കഴിഞ്ഞു. ഇവിടങ്ങളിലെ താമസക്കാര്‍ എല്ലാം സമീപത്തെ ബന്ധുവീടുകളിലാണുള്ളത്. കൃഷിക്കാരുടെയും കര്‍ഷ തൊഴിലാളികളുടെയും മറ്റൊരു വരുമാനമാര്‍ഗമായ കന്നുകാലി വളര്‍ത്തലും മഴ കനത്തതോടെ പ്രതിസന്ധിയിലായി. ഉയര്‍ന്ന മേഖലയില്‍ കെട്ടിനിര്‍ത്തിയിരിക്കുകയാണ് കാലികളെയെല്ലാം. ആയിരക്കണക്കിന് കന്നുകാലികളാണ് വെള്ളം കയറിയതോടെ പലയിടങ്ങളിലായി നിര്‍ത്തിയിരിക്കുന്നത്.

വെള്ളം കയറുന്നതിനൊപ്പം പകര്‍ച്ച വ്യാധി ഭീഷണിയും ദ്വീപ് നിവാസികള്‍ നേരിടുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതില്‍ രാത്രികാലങ്ങളില്‍ വണ്ടികളില്‍ കക്കൂസ് മാലിന്യവുമായി എത്തുന്നവരുടെ ശല്യം ഇവിടങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം മഞ്ഞപിത്തം വ്യാപകമായി ദ്വീപില്‍ പടര്‍ന്നിരുന്നു.