ആലപ്പുഴ: ആലപ്പുഴ പല്ലന കടല്‍ത്തീരത്ത് അതിക്രമിച്ച് കയറിയ 10 തീവ്രവാദികളെ ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികളാണ്. പെട്ടന്ന് തന്നെ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. ഞൊടിയിടയില്‍ തീരത്തെത്തിയ പൊലീസ് പത്ത് തീവ്രവാദികളെയും കൈയ്യോടെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ 'തീവ്രവാദികളെ' പൊലീസ് സല്യൂട്ട് ചെയ്തു. കാരണം ഇന്ത്യന്‍ നാവികസേനയിലെ മൂന്ന് ഓഫീസര്‍മാരും ഏഴ് കോസ്റ്റ് ഗാര്‍ഡുകളുമായിരുന്നു ആ തീവ്രവാദികള്‍. 

തീരസുരക്ഷ ഉറപ്പുവരുത്തുന്നതിനും തീരസംരക്ഷസേനയുടെ കഴിവ്, ജാഗ്രത, അടിയന്തിര ഘട്ടങ്ങളിലെ പ്രവര്‍ത്തന രീതി എന്നിവ പരിശോധിക്കുന്നതിനായി ആറുമാസത്തിലൊരിക്കല്‍ നടത്തുന്ന 'സാഗര്‍ കവച്' ഓപ്പറേഷന്റെ ഭാഗമായിട്ടാണ് പത്തംഗ സംഘം ആലപ്പുഴയുടെ തീരത്തെത്തിയത്. ആലപ്പുഴ തീരദേശ സേനയുടെ സമയോചിതമായ ഇടപെടലിനെ സംഘം അഭിനന്ദിച്ചു.