കോട്ടയം: മാങ്ങാനത്ത് നിന്നും കാണാതായ വൃദ്ധദമ്പതികളെക്കുറിച്ച് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒരു വിവരവും ലഭിക്കാതെ പോലീസ്. റിട്ടയര്‍ഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ മാങ്ങാനം പുതുക്കാട്ടില്‍ പി.സി എബ്രഹാം, ഭാര്യ തങ്കമ്മ എന്നിവരെയാണ് കഴിഞ്ഞ 13 മുതല്‍ കാണാതായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന്‍ ടിന്‍സിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ടിന്‍സി മരിച്ചതിന്റെ പിറ്റേന്നാണ് ഇയാളുടെ ഭാര്യ ബെന്‍സി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പക്ഷേ ഇത്തരം സംഭവങ്ങള്‍ എല്ലാം നടന്നിട്ടും കാണാതായ ദമ്പതികള്‍ എവിടെയെന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. 

തങ്ങളെ കാണാതായതിന്റെ മാനസിക സംഘര്‍ത്തില്‍ മകന്‍ മരിച്ചതും കൊച്ചുമകള്‍ പിറന്നതുമെല്ലാം എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കില്‍ ഇവര്‍ മടങ്ങിയെത്തേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. വേളാങ്കണ്ണിയടക്കമുള്ള ദേവാലയങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാണാതായ വൃദ്ധദമ്പതികളും മകനും അവസാന ആഴ്ചയില്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്. 

പ്രസവശേഷം വിശ്രമത്തിലായതിനാല്‍ മരുമകള്‍ ബെന്‍സിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. ഭര്‍ത്താവിന്റെ മരണവിവരവും ബെന്‍സിയെ ദിവസങ്ങള്‍ക്ക് ശേഷമാണ് അറിയിച്ചത്. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗബാധിതരായ എബ്രഹാമും തങ്കമ്മയും ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണോ എന്നതാണ് പോലീസിന്റെ പ്രധാന സംശയം. 2014-ന് ശേഷം ഇവര്‍ ഡോക്ടര്‍മാരെ ആരെയും കണ്ടിരുന്നില്ലെന്നും മുന്‍പ് നിര്‍ദേശിച്ച മരുന്നുകള്‍ തുടരുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.