മഴയില്‍ മുങ്ങി വയനാട്ടിലെ പുഞ്ചക്കൊയ്ത്ത്

വയനാട്: പുഞ്ചക്കൃഷിയിറക്കിയ ജില്ലയിലെ കര്‍ഷകര്‍ക്ക് വെള്ളത്തില്‍ മുങ്ങി വിളവെടുപ്പ്. കടുത്ത ചൂടില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. കനത്ത വേനല്‍മഴ ലഭിച്ചതോടെ ഇത് മാറിയെങ്കിലും ഇപ്പോള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മഴ തുടരുന്നതാണ് പുഞ്ചക്കൃഷിയിറക്കിയവരെ വലക്കുന്നത്. ഇത്തവണ കഷ്ടപാടും നഷ്ടവും മാത്രമാണ് ബാക്കിയാകുന്നതെന്ന് മിക്ക കര്‍ഷകരും പറയുന്നു.

പുല്‍പ്പള്ളിക്കടുത്ത് മരക്കടവ്, കബനിനഗരി, കൊളവള്ളി, പെരിക്കല്ലൂര്‍, ദാസനക്കര, പാക്കം, തുടങ്ങിയ പാടങ്ങളിലെല്ലാം ഇപ്പോള്‍ പുഞ്ചക്കൊയ്ത്ത് തകൃതിയാണ്. എന്നാല്‍ കൊയ്ത് കറ്റകല്‍ വെള്ളത്തിലൂടെയാണ് കരക്കെത്തിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഒരാഴ്ചയെങ്കിലും വെയില്‍ കിട്ടിയാലെ കര്‍ഷകര്‍ക്ക് ഇറക്കിയ പണമെങ്കിലും തിരികെ കിട്ടൂ. എന്നാല്‍ വയനാട്ടില്‍ അടുത്ത തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഇതോടെ മിക്ക പാടങ്ങളിലും വെള്ളത്തിലായ നെല്ല് കൊയ്‌തെടുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കൊയ്ത്തു യന്ത്രമില്ലാത്തതിനാല്‍ പണിക്കാരെ വെച്ചാണ് പലരും കൊയ്ത്ത് നടത്തുന്നത്. വൈക്കോല്‍ വിറ്റെങ്കില്‍ മാത്രമെ നെല്‍കൃഷി മുതലാകൂവെന്നതാണ് അവസ്ഥ. എന്നാല്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ വൈക്കോല്‍ ഇത്തവണ വില്‍ക്കാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്ല് മെതിച്ചെടുക്കാനും കൂടുതല്‍ തുക ചിലവഴിക്കണം. എല്ലാം കൂടി നോക്കിയാല്‍ ചിലവഴിച്ച തുക പോലും കിട്ടില്ല. പലരും പലിശക്ക് പണം വാങ്ങിയും ബാങ്ക് ലോണെടുത്തുമൊക്കെയാണ് നെല്‍കൃഷിയിറക്കുന്നത്. അതിനാല്‍ കടംവീട്ടുന്നതെങ്ങനെയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.