മക്കളെ തന്നെ ഏല്‍പ്പിച്ച് ലിനി പോകുമ്പോള്‍ എങ്ങനെ ജീവിക്കണമെന്നറിയില്ലായിരുന്നു. അന്ന് മനസിന് കരുത്ത് തന്നത് മരണക്കിടക്കയില്‍ വച്ച് ലിനി എഴുതിയ വരികളായിരുന്നു. ആ വരികളിലാണ് തന്‍റെ ഇനിയുള്ള ജീവിതമെന്ന് സജീഷ് എഴുതുന്നു.

കോഴിക്കോട് : നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ മരിച്ച നേഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി ലഭിച്ചു. പുതുതായി ലഭിച്ച ക്ലറിക്കല്‍ പോസ്റ്റിലേക്ക് ഇന്ന് (23-7-18) പ്രവേശിക്കുമെന്നും തങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് കൊണ്ടുമുള്ള ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 

മക്കളെ തന്നെ ഏല്‍പ്പിച്ച് ലിനി പോകുമ്പോള്‍ എങ്ങനെ ജീവിക്കണമെന്നറിയില്ലായിരുന്നു. അന്ന് മനസിന് കരുത്ത് തന്നത് മരണക്കിടക്കയില്‍ വച്ച് ലിനി എഴുതിയ വരികളായിരുന്നു. ആ വരികളിലാണ് തന്‍റെ ഇനിയുള്ള ജീവിതമെന്ന് സജീഷ് എഴുതുന്നു. മക്കളെ ഹൃദയത്തോട്‌ ചേർത്തുവച്ച്‌ ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും ഞാൻ സംരക്ഷിക്കുമെന്നും തങ്ങളുടെ വേദനയില്‍ ഒപ്പം നിന്ന എല്ലാവർക്കും സജീഷ് തന്‍റെ പോസ്റ്റില്‍ നന്ദി അറിയിക്കുന്നു.

സജീഷിന്‍റെ പോസ്റ്റ് വായിക്കാം: 

പ്രിയ സുഹൃത്തുക്കളെ,

എന്നെ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായി നിയമിച്ചു കൊണ്ടുളള ഉത്തരവ്‌ വന്നിരിക്കുകയാണ്‌. തിങ്കളാഴ്ച്ച ഞാൻ ജോലിയിൽ പ്രവേശിക്കും. ഈ ഒരു അവസരത്തിൽ ഞാൻ ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ല. 

ജീവിച്ച് കൊതി തീരാതെയാണ്‌ രണ്ട് കുഞ്ഞു മക്കളെയും എന്നിലേൽപ്പിച്ച്‌ കൊണ്ട്‌ ലിനി യാത്രയായത്‌. ലിനിയുടെ മരണം ഞങ്ങൾക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടൽ, മക്കളുടെ ചോദ്യങ്ങൾ. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. പക്ഷെ അവളുടെ ആ കത്ത്‌, അതിലെ വരികൾ അതാണ്‌ ഇനി എന്‍റെ ജീവിതം എന്ന് ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂർണ്ണമായ വിടവാങ്ങലിൽ മനസ്സ്‌ അർപ്പിച്ചുകൊണ്ട്‌ എന്‍റെ രണ്ട് മക്കളെയും ഹൃദയത്തോട്‌ ചേർത്തുവച്ച്‌ ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും ഞാൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു. 

ഈ വേർപാടിൽ എനിക്ക്‌ താങ്ങായ്‌, ഒപ്പം നിന്ന, എനിക്കും കുടുംബത്തിനും ആത്മധൈര്യം പകർന്ന ഒട്ടേറെ വ്യക്തിത്വങ്ങൾ ഉണ്ട്‌. ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യവകുപ്പ്‌ മന്ത്രി ബഹു: ശ്രീമതി കെ കെ ശൈലജ ടീച്ചർ, ബഹു: കേരള എക്സൈസ്‌ & തൊഴിൽ വകുപ്പ്‌ മന്ത്രി ശ്രീ: ടി പി രാമകൃഷ്ണൻ, ബഹു: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ശ്രീമതി. ചിന്ത ജെറോം, ജില്ല -ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ, പേരാബ്രാ ജബലന്നൂർ ഇസ്ലാമിക്‌ കോളേജ്‌ അദ്ധ്യാപകർ, എൻ ജി യോ യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ. 

അതുപോലെ തന്നെ സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാർ, കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ലിനിയെ പരിചരിച്ച നേഴ്സ്മാർ, ഡോക്‌ടർമാർ, ജീവനക്കാർ, ലിനി അവസാനമായി ജോലി ചെയ്ത പേരാംബ്ര താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർമാർ, നേഴ്സുമാർ, ജീവനക്കാർ, പന്നികോട്ടൂർ PHC യിലെ ഡോക്ടർ, ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ ഇവർ ഞങ്ങൾക്ക്‌ കരുത്തായിരുന്നു.

അതുപോലെ ഞങ്ങളുടെ ഒപ്പം നിന്ന് ഞങ്ങൾക്ക്‌ സാമ്പത്തികമായും മാനസികമായും പിന്തുണ നൽകിയ സംഘടനകളും സ്ഥാപനങ്ങളെയും മറക്കാൻ പറ്റില്ല. കേരള ഗവ: നഴ്സസ്‌ അസോസിയേഷൻ, പ്രൈവറ്റ്‌ ഹോസ്പിറ്റൽ അസോസിയേഷൻ, അസ്റ്റർ മിംസ്‌ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്‌ നഴ്സസ്‌ അസോസിയേഷൻ, ഡോ ജയശ്രീ & അഭിഷേക്‌ ടീം, കാരുണ്യ വാട്സപ്പ്‌ കൂട്ടായ്മ, ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ, കാനഡ നഴ്സസ്‌ കൂട്ടായ്മ,വൈസ്മെന്‍റ്സ് ക്ലബ്ബ്‌ ധർമ്മശാല, അബീർ മെഡിക്കൽ ഗ്രൂപ്പ്‌, തോമസ്‌ അഡവർട്ടൈസിംഗ്‌‌, ഒരുമ ബഹ്റിൻ 

അതുപോലെ എല്ലാ സപ്പോർട്ടും തന്ന ദൃശ്യ പത്രമാധ്യമങ്ങൾ, ഫേസ്ബുക്ക്‌, വാട്സാപ്പ്‌ കൂട്ടുകാർ

 എല്ലാത്തിനും ഉപരി ഞങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങൾ അയൽക്കാർ നാട്ടുകാർ സുഹൃത്തുക്കൾ സഹപാഠികൾ

 എല്ലാവർക്കും എന്‍റെയും കുടുംബത്തിന്‍റെയും ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു.

 ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഈ സഹോദരനോട്‌ ക്ഷമിക്കുക. 

എന്ന് നിങ്ങളുടെ
സ്വന്തം
 സജീഷ്