കാസര്‍കോട്: തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ അഞ്ചു സീറ്റും വൈസ് പ്രസിഡന്റ് സ്ഥാനവും വാഗ്ദാനം നല്‍കിയിട്ടും വിമത മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു തയ്യാറെടുത്തത്. ലക്ഷങ്ങള്‍ മുടക്കി തെരഞ്ഞെടുപ്പ് നേരിട്ട മുന്നണിക്ക് കിട്ടിയ സീറ്റ് വട്ട പൂജ്യം. കാസര്‍ഗോഡ് ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഡി.ഡി.എഫ് മുന്നണിയാണ് എട്ടുനിലയില്‍ പൊട്ടിയത്.

1952 മുതല്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയുള്ള ബാങ്കില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം മത്സരം നടന്നത്. നിലവില്‍ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഡി.ഡി.എഫ് മുന്നണി പഞ്ചായത്ത് ഭരണമുള്ളതിന്റെ ആത്മവിശാസത്തിലാണ് ബാങ്ക് ഇലക്ഷനില്‍ മത്സരം ആവശ്യപ്പെട്ടത്.
മത്സരം നടന്നാല്‍ വിമതവിഭാഗത്തിന്റെ മെമ്പര്‍മാരുമുള്ള ബാങ്കില്‍ ഭരണം നഷ്ട്ടമാകുമോ എന്ന് ഭയന്ന കോണ്‍ഗ്രസ് നേതൃത്വം അഞ്ച് സീറ്റും വൈസ് പ്രസിഡന്റ് സ്ഥാനവും വിമതര്‍ക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിന് വഴങ്ങാതെ പതിമ്മൂന്ന് സീറ്റുള്ള ബാങ്കില്‍ മുഴുവന്‍ സീറ്റും ബാങ്ക് ഭരണവും പിടിക്കാം എന്ന മനക്കോട്ടയിലായിരുന്നു വിമതര്‍.

300 പോലീസുകാരും 3 ഡി.വൈ.എസ്.പി. 6 സര്‍ക്കിള്‍ ഇസ്‌പെക്ടര്‍മാര്‍ 20 ഓളം സബ് ഇന്‍സ്‌പെക്റ്റര്‍ മാര്‍ എന്നിവര്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ ബാങ്കിന് ചിലവായത് അരക്കോടിയോളം രൂപ. ഭക്ഷണം, വാഹനം, പ്രചാരണം തുടങ്ങിയ ഇനങ്ങള്‍ക്ക് ചെലവായതാണിത്.
വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 12,000, വോട്ടര്‍മാരെ നേരിടാന്‍ പോലീസിന്റെ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയത്. ഇതിന്റെ ചെലവ് വേറെയും. 

പഞ്ചായത്ത് വൈസ് പ്രസിഡന്റും വിമത നേതാവുമായ ജെയിംസ് പന്തമാക്കലിന് ഈസ്‌റ് എളേരിയിലെ യു.ഡി.എഫ്. നേതൃത്വം അഞ്ച്് സീറ്റും ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചപോലെ ബാങ്ക് തെരഞ്ഞെടുപ്പിലും വിജയിക്കാമെന്ന വിമത സ്വപ്‌നമാണ് തെരഞ്ഞെടുപ്പോടെ തകര്‍ന്നത്. വാഗ്ദാനം നിരസിച്ച കോണ്‍ഗ്രസ് വിമതര്‍ ബാലറ്റ് ഉപയോഗിച്ച് ബാങ്ക് ഇലക്ഷന്‍ നടത്താന്‍ നിലവിലെ ഭരണ സമിതിയെ വെല്ലു വിളിക്കുകയായിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ജോയി പറഞ്ഞു.