അഗതികുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കി കുടുംബശ്രീ
കോഴിക്കോട്: സംസ്ഥാനത്തെ അഗതി കുടുംബങ്ങളിലെ 96 യുവജനങ്ങള്ക്ക് തൊഴില് നല്കി കുടുംബശ്രീ. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന് ദയല് ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) യിലൂടെയാണ് ഇവര്ക്ക് തൊഴില് ലഭ്യമായത്. ഗ്രാമീണ മേഖലയിലെ നിര്ധന യുവതീ-യുവാക്കള്ക്ക് സൗജന്യ തൊഴില് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതാണ് പദ്ധതി.
തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള ആശ്രയ കുടുംബങ്ങളുടെ പട്ടികയില് നിന്നാണ് പദ്ധതിയില് ഉള്പ്പെടുത്താനുള്ള 132 പരിശീലനാര്ഥികളെ തെരഞ്ഞെടുത്തത്. ഇവര്ക്ക് ഡി.ഡി.യു.ജി.കെ.വൈയുടെ കീഴില് വിവിധ ജില്ലകളില് പ്രവര്ത്തിക്കുന്ന വിദഗ്ധ തൊഴില് പരിശീലന കേന്ദ്രങ്ങളില് സൗജന്യ പരിശീലനം നല്കി. ഇങ്ങനെ വിജയകരമായി പരിശീലനം പൂര്ത്തിയാക്കിയവര്ക്കാണ് ജോലി ലഭിച്ചത്. പട്ടികവര്ഗ മേഖലയിലെ നിര്ധനരായ യുവതീയുവാക്കള്ക്കും മികച്ച നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില് പ്രത്യേക കേന്ദ്രം ഇവര്ക്കായി തുറന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്ഷം പട്ടികവര്ഗത്തില് പെട്ട 282 പേര്ക്ക് ഹെല്ത്ത് കെയര്, ബാങ്കിങ് ആന്ഡ് അക്കൗണ്ടിങ്, റീട്ടെയ്ല് മാനേജ്മെന്റ്, ഡെന്റല് സെറാമിക് ടെക്നീഷ്യന്, ഹോസ്പിറ്റാലിറ്റി, ബി.പി.ഒ എന്നീ മേഖലകളില് പരിശീലനം നല്കിയിരുന്നു. ഇതില് 142 പേര്ക്ക് ജോലി ലഭ്യമാക്കാന് കുടുംബശ്രീക്കു കഴിഞ്ഞു. ഈ സാമ്പത്തിക വര്ഷം 1000 പേര്ക്ക് പരിശീലനം നല്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ഈ വര്ഷം ആശ്രയ പദ്ധതിയില് ഉള്പ്പെട്ട കുടുംബങ്ങളിലെ 2000 കുട്ടികള്ക്ക് നൈപുണ്യ പരിശീലനം നല്കാറും കുടുംബശ്രീ പദ്ധതി തയാറാക്കുന്നുണ്ട്. ആശ്രയ ഗുണഭോക്താക്കളുടെ കുടുംബങ്ങള്ക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമായാണ് നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് കുടുംബശ്രീ നടത്തുന്നത്.
![]()
