ഇടുക്കിയില്‍ അരങ്ങേറിയ നൃത്തസന്ധ്യ കലാപ്രേമികളുടെ മനം കവര്‍ന്നു

ഇടുക്കി: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേള നഗരിയില്‍ അരങ്ങേറിയ നൃത്തസന്ധ്യ കലാപ്രേമികളുടെ മനം കവര്‍ന്നു. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാസന്ധ്യ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ മേള നഗരിയില്‍ എത്തി. 30തോളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് തങ്ങളുടെ സംസ്ഥാനങ്ങളുടെ തനത് നൃത്താവിഷ്‌ക്കാരങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്.

ഭാരത് ഭവനും സൗത്ത് സോണ്‍ സെന്ററും ചേര്‍ന്ന് വസന്തോത്സവം എന്ന പേരിലാണ് നൃത്തസന്ധ്യ സംഘടിപ്പിച്ചത്. മധ്യപ്രദേശിന്റെ നൃത്താവിഷ്‌ക്കാരങ്ങളായ വീരഭദ്ര, സോമന, കുനിത എന്നിവ വേദിയില്‍ അണിനിരന്നപ്പോള്‍ മേളയുടെ നിറപ്പകിട്ടാര്‍ന്ന കലാസദസ്സായി മാറി. ദുര്‍ഗ്ഗാപൂജ സമയത്ത് മധ്യപ്രദേശിലെ പ്രസിദ്ധമായ ദുന്തില്‍ഘണ്ട് എന്ന ക്ഷേത്രത്തില്‍ കന്യകമാര്‍ ദുര്‍ഗ്ഗാപ്രീതിക്കായി നടത്തുന്ന നൃത്തമാണ് നോര്‍ത്താ നൃത്തം. 

മൈസൂരുവിലെ ഒരു ആചാരമായ നാടന്‍ നൃത്തരൂപമാണ് പൂജാകുനിത. കര്‍ണാടകയിലെതന്നെ നൃത്തരൂപമായ വീരഭദ്ര സോമന കുനിത നര്‍ത്തകര്‍ മുഖമൂടിയണിഞ്ഞ് നടത്തുന്ന ആചാരപരമായ നൃത്തരൂപമാണ്. ഈ നൃത്തത്തിന് പുരുഷന്‍മാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു എന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയിലെ ഹസ്സന്‍, മൈസൂര്‍, മാണ്ഡ്യ എന്നീ പ്രദേശങ്ങളിലാണ് ഈ നൃത്തം കൂടുതലായി നടത്തുന്നത്. നര്‍ത്തകര്‍ നിറഞ്ഞാടിയപ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് അത് നവ്യാനുഭവമായി മാറി.