ജനലില്‍ മുട്ടുക, വീടിന് നേരെ കല്ലെറിയുക, ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുക എന്നിങ്ങനെ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. 

കോഴിക്കോട്: വിദ്യാര്‍ഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. മൂഴിക്കല്‍ കട്ടയാട്ട്പറമ്പ് ആബ വില്ലയില്‍ വിവ്യന്‍ ആന്‍റണി (22) നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അയല്‍വാസിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

വിദ്യാര്‍ഥിനിയെ നിരന്തരം ശല്യം ചെയ്യുകയും വീട്ടില്‍ വന്ന് ജനലില്‍ മുട്ടുക, വീടിന് നേരെ കല്ലെറിയുക തുടങ്ങി ഇയാള്‍ നിരന്തരം ശല്യം ചെയ്യാറാണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വീടിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തവരെ ഇയാള്‍ മർദ്ദിച്ച് രക്ഷപ്പെട്ടുകയായിരുന്നു. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസം റിമാൻഡ് ചെയ്തിരുന്നു. ജയില്‍ വാസത്തിന് ശേഷം ദിവസങ്ങള്‍ക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. 

കഴിഞ്ഞ ചൊവ്വാഴ്ച പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപമെത്തിയ പ്രതി കുട്ടിയെ കൈകാട്ടി വിളിക്കുകയും ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ചേവായൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചേവായൂര്‍ സ്റ്റേഷനില്‍ വിളിപ്പിച്ച വിവ്യന്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ പുറകേയോടിയ പൊലീസ് ഇയാളെ ലോ കോളെജിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നും പിടികൂടുകയായിരുന്നു.