വൈദികരെ ഒളിത്താവളങ്ങളിലെത്തി അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദങ്ങളുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വൈദികർക്ക് കീഴടങ്ങാൻ അവസരം നൽകുകയെന്ന ഉപാദിയിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.

തിരുവല്ല : വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. വൈദികർക്ക് കീഴടങ്ങാൻ അവസരം നൽകിയാകും അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങൾ. അതിനിടെ അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യു ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും 

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികരാണ് ഒളിവിലുള്ളത്. ഒന്നാം പ്രതി എബ്രഹാം വർഗീസും മൂന്നാം പ്രതി ജോൺസൻ വി മാത്യുവും നാലാം പ്രതി ജെയ്സ് കെ ജോർജ്ജ് ഇവരിൽ ജോൺസന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിയ്ക്കാൻ മാറ്റിവച്ചിരിക്കുകയാണ്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

വൈദികരെ ഒളിത്താവളങ്ങളിലെത്തി അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദങ്ങളുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വൈദികർക്ക് കീഴടങ്ങാൻ അവസരം നൽകുകയെന്ന ഉപാദിയിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജോസി ചെറിയാൻ ഇന്ന് തിരുവല്ലയിൽ എത്തുമെന്നാണ് വിവരം. 

മുൻകൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീംകോടതിയിലേക്ക് നീങ്ങാൻ വൈദികര്‍ ശ്രമിക്കുന്നതിനിടയിലും കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിനിടെ ഇന്നലെ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകാനും നീക്കം നടത്തുന്നുണ്ട്. റിമാൻഡിലുള്ള ജോബ് മാത്യു ഇപ്പോൾ പത്തനംതിട്ട ജില്ലാ ജയിലിലാണ്. ഇയാളെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം തുടര്‍ നടപടികൾ സ്വീകരിക്കും.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു പറഞ്ഞു. പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വച്ച് കണ്ടിട്ടുണ്ടെന്നും കുമ്പസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍‌മ്മയില്ലെന്നും ഫാ.ജോബ് മാത്യു പറഞ്ഞു. 

എന്നാല്‍ വൈദികനെതിരെയുളള സാക്ഷിമൊഴികള്‍ പൊലീസിന് കിട്ടി. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദികന്‍റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. വൈദികന്‍റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും, മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായും ദൃക്സാക്ഷിമൊഴിയില്‍ പറയുന്നു. സാക്ഷികളുടെ രഹസ്യമൊഴിയും ക്രൈംബ്രൈഞ്ച് രേഖപ്പെടുത്തും.