സലീം ഷായുടെ അറസ്റ്റോടെ വർക്കല, കടക്കാവൂർ മേഖലകളിലെ ലഹരി വസ്തുക്കളുടെ വിൽപ്പനക്കാരുടെയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടേയും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ കഞ്ചാവിന്‍റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിനെതിരേ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായി തുടർച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. ഒരു കിലോ കഞ്ചാവുമായി വർക്കല, താഴെ വെട്ടൂർ, പുത്തൻ വീട്ടിൽ സലീം ഷാ ( 37 ) യെയാണ് തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് സംഘം പിടികൂടിയത്.
ഇതോടെ 6.5 കിലോ കഞ്ചാവും കച്ചവടക്കാരായ നാല് പേരും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിൽ പിടിയിലായി. ഗുണ്ടാ ആക്ട് ഉൾപ്പെടെ നിരവധി പിടിച്ചുപറി, മോഷണ കേസ്സുകൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വെഞ്ഞാറമൂട് കോട്ടു കുന്നം സ്വദേശി ചന്ദു എന്ന ദിലീപ് , വിചാരണ തടവുകാർക്ക് ജയിലിലേക്ക് കഞ്ചാവ് നൽകാനായി എത്തിയ പള്ളിപ്പുറം സ്വദേശി വിനീത്, മേനംകുളം സ്വദേശി സച്ചു എന്ന അപ്പൂട്ടൻ എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ പിടിയിലായത്.
ആലംകോട് മീൻ മാർക്കറ്റിന് സമീപത്ത് നിന്നാണ് സലീം ഷായെ പിടികൂടിയത്. വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞ വർഷം കഞ്ചാവ് കച്ചവടത്തിനിടയിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു. ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
സലീം ഷായുടെ അറസ്റ്റോടെ വർക്കല, കടക്കാവൂർ മേഖലകളിലെ ലഹരി വസ്തുക്കളുടെ വിൽപ്പനക്കാരുടെയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടേയും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി പി. അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാർ, എസ്ഐമാരായ തൻസിം അബ്ദുൾ സമദ് , സിജു. കെ.എൽ.നായർ, എഎസ്ഐമാരായ ഫിറോസ്, ബിജു ഹഖ്, ഷാഡോ ടിം അംഗങ്ങൾ ആയ ദിലീപ്, ബിജുകുമാർ, റിയാസ്സ്, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
