പ്രാഥമിക ചികില്‍സ നല്‍കാനോ വണ്ടാനത്തേക്ക് പോകാനുള്ള വാഹന സൗകര്യമൊരുക്കാനോ  ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ തയ്യാറായില്ലെന്ന് ആരോപണം

ആലപ്പുഴ: പാമ്പ് കടിയേറ്റയാളെ പ്രാഥമിക ആരോഗ്യ കേന്ദ്രം കയ്യൊഴിഞ്ഞപ്പോള്‍ രക്ഷകനായത് കേരള പൊലീസ്. ആലപ്പുഴ രാമങ്കരി പഞ്ചായത്തിലെ തെക്കെചിറ വീട്ടില്‍ രാജുവിനാണ് ഇന്ന് രാവിലെ പാമ്പ് കടിയേറ്റത്. വീടിന് സമീപത്ത് നിന്നാണ് ഇയാള്‍ക്ക് പാമ്പ് കടിയേറ്റത്. ബന്ധുക്കള്‍ രാജുവിനെ താങ്ങിയെടുത്ത് പുളിങ്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

എന്നാല്‍ മതിയായ ചികില്‍സ ഇല്ലെന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ആയിരുന്നു ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ നിര്‍ദേശിച്ചത്. പ്രാഥമിക ചികില്‍സ നല്‍കാനോ വണ്ടാനത്തേക്ക് പോകാനുള്ള വാഹന സൗകര്യമൊരുക്കാനോ ജീവനക്കാര്‍ തയ്യാറായില്ല. രാജുവിനെ താങ്ങിയെടുത്ത് എസി റോഡില്‍ എത്തിയവര്‍ ഏറെ നേരം വാഹനം ലഭിക്കാതെ കാത്തു നില്‍ക്കേണ്ടിയും വന്നു. വാഹനയാത്രക്കുള്ള പണം പോലുമില്ലാതെ നിന്ന ഇവര്‍ക്ക് സഹായവുമായെത്തിയത് ഹൈവേ പൊലീസ്.

ഹൈവേ പൊലീസ് എസ് ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെകണ്ട് വിവരം തിരക്കുകയും അവശതയിലായ രാജുവിനെ ആശുപത്രിയിലാക്കി. രോഗിക്ക് ചെലവിനുള്ള തുകയും ബന്ധുക്കളുടെ കൈവശം ഏല്‍പ്പിച്ച ശേഷമായിരുന്നു പൊലീസ് സംഘം മടങ്ങിയത്. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചത് മൂലം രാജുവിനെ രക്ഷിക്കാനായി. വൈകീട്ടോടെ രാജുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.