ഇടുക്കി: പൊതുശ്മാശനത്തിന്റെ വഴിയടച്ച് കെട്ടിടം നിര്‍മ്മിച്ച സ്വകാര്യവ്യക്തിയുടെ നിര്‍മ്മാണം നാട്ടുകാര്‍ പൊളിച്ചുനീക്കി. മൂന്നാര്‍ പോതമേടില്‍ വ്യൂ പോയിന്റിന് സമീപത്തെ ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി നിര്‍മ്മാണം ആരംഭിച്ച കെട്ടിടമാണ് പൊളിച്ച് നീക്കിയത്. 

വര്‍ഷങ്ങളായി നാട്ടുകാര്‍ പൊതുശ്മശാനമായി ഉപയോഗിച്ചിരുന്ന ഈ ഭൂമിയില്‍ കഴിഞ്ഞ ദിവസം ജില്ലയുടെ പുറത്തുനിന്നും എത്തിയവര്‍ കെട്ടിടം നിര്‍മ്മിച്ചതോടെ ഇവര്‍ റവന്യു അധിക്യതരെ സമീപിച്ചു. ഒരാഴ്ചമുമ്പ് ദേവികുളം സബ് കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ അധിക്യതര്‍ വിസമ്മതിച്ചതോടെ നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി കെട്ടിടം പൊളിക്കുകയായിരുന്നു. 125 ഓളം കുടുംബങ്ങളാണ് പോതമേട്ടിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍ പലരെയും ഈ പ്രദേശത്താണ് സംസ്‌കരിച്ചിരിക്കുന്നത്. 

സര്‍ക്കാര്‍ പുറമ്പോക്കില്‍ കിടക്കുന്ന ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാന്‍ അനുവധിക്കില്ലെന്നും വീടും സ്ഥലവും സ്വന്തമായില്ലാത്ത നൂറുകണക്കിനുപേര്‍ മൂന്നാറിലുള്ളപ്പോള്‍ വന്‍കിടക്കാര്‍ കെട്ടിടം നിര്‍മ്മിക്കുന്നത് സമ്മതിക്കില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ ഏറെയെത്തുന്ന പോതമേട് വ്യുപോയിന്റെ ഭൂമിക്ക് നിലവില്‍ പട്ടയമുണ്ടെന്നും നിര്‍മ്മാണങ്ങള്‍ക്ക് അനുമതിനല്‍കിയിട്ടില്ലെന്നും റവന്യു അധിക്യതര്‍ പറയുന്നു.