ഇടുക്കി: ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശി രാജീവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ശാന്തന്‍പാറ പോലീസിന് വീഴ്ച്ച പറ്റിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍. കൊലപാതകകേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വകുപ്പ് തല അന്വഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു . കഴിഞ്ഞ ജൂലൈ 11 മുതലാണ് ശാന്തമ്പാറ തൊട്ടിക്കാനം വാഴയില്‍ രാജീവ് (32)നെ കാണാതായതായി കാണിച്ച മാതാവ് പോലീസില്‍ പരാതി നല്‍കിയത്. കേസിലെ പ്രതികളെ സംബന്ധിച്ചും പരാതിയില്‍ സൂചന നല്‍കിയിരുന്നു.

എന്നാല്‍ ശാന്തന്‍പാറ പോലീസ് ഇതില്‍ വീഴ്ച്ച വരുത്തിയതായി ജില്ലാ പോലീസ് മോധാവി പറഞ്ഞു. പരാതിയില്‍ സൂചിപ്പിച്ചിരുന്ന ഗോപി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഇയാള്‍ പിതാവിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. വാഹന മോഷണം,കഞ്ചാവ് കടത്ത് കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇത്തരം ഓരാളെ കുറിച്ച് പോലീസിന് പരാതിയില്‍ സൂചന നല്‍കിയിട്ടും അന്വഷണം നടത്താത്തിരുന്നത് ശാന്തന്‍പാറ പോലീസിന്റെ വീഴ്ച്ചയാണെന്നും എസ്.പി പറഞ്ഞു.

ഈ സംഭവത്തില്‍ ശാന്തന്‍പാറ പോലീസ് മൂന്ന് തവണ പ്രധാന പ്രതി വാഴാട്ട് ഗോപിയെ ചോദ്യം ചെയ്തതാണ്. എന്നാല്‍ കേസില്‍ ഒരു സൂചന പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 27നാണ് പ്രത്യേക അന്വഷണ സംഘത്തെ എസ്.പി നിയോഗിച്ചത്. അഞ്ച് ദിവസം കൊണ്ട് സംഘം അന്വഷണം പൂര്‍ത്തിയാക്കി. ശാന്തന്‍പാറ പോലീസിനെ ഒഴിവാക്കിയായിരുന്നു അന്വഷണം.സ്റ്റേഷനില്‍ നിന്നും പല കേസുകളുടേയും അന്വഷണ പുരോഗതി പ്രതികള്‍ക്ക് ചോര്‍ന്നതായും ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ചും അന്വഷണം നടത്തുമെന്ന പോലീസ് മേധാവി അറിയിച്ചു.