ഇതരസംസ്ഥാനക്കാരായ രാസാത്തിയും സോനയും സ്വന്തം നാട്ടിലെ സ്നേഹതണലിലേക്ക് മടങ്ങി
കോഴിക്കോട്: ഉറ്റവരെയും ഉടയവരെയും വിട്ട് കേരളത്തിലെത്തിയ ഇതരസംസ്ഥാനക്കാരായ രാസാത്തിയും സോനയും സ്വന്തം നാട്ടിലെ സ്നേഹതണലിലേക്ക് മടങ്ങി. എട്ട് മാസമായി കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനി രേവതി എന്ന രാസാത്തി ബന്ധുക്കളോടൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. റിട്ട ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ മടക്കം സാധ്യമായത്.
രോഗം ഭേദമായതിനു ശേഷം ഒരു മാസത്തോളമായി ഇവര്‍ കോഴിക്കോട്ടെ ഗവ. ആശാഭവന്‍ സ്ഥാപനത്തില്‍ കഴിയുകയായിരുന്നു. ഉത്തര്‍പ്രദേശ് ഹാപ്പൂര്‍ സ്വദേശിനിയായ സോന നാടുവിട്ടതിന്‍റെ മാനസിക സമ്മര്‍ദ്ദത്തിലാണ് 2018 മെയ് 25 ന് ഗവണ്‍മെന്‍റ് വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിച്ചിരുന്ന ഇവര്‍ പറഞ്ഞിരുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു. ബാലുശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും വടകര വനിതാ സെല്ലുവഴിയാണ് സോനയെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. മാനസിക പ്രശ്നമുണ്ടായിരുന്നതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെ ഇടപെടലിലൂടെയാണ് സോനയുടെ തിരിച്ചു പോക്കിനു വഴി തെളിഞ്ഞത്. ജൂണ്‍ മൂന്നിന് സോനയുടെ മകന്‍ സുനില്‍ കുമാര്‍ സേഠിയും മറ്റ് ബന്ധുക്കളും വൃദ്ധസദനത്തിലെത്തി സോനയെ തിരികെ നാട്ടിലേക്ക് കൊണ്ടു പോയത്. ഇരുവർക്കും യാത്രയയപ്പ് നൽകിയാണ് അധികതർ യാത്രയാക്കിയത്.

