ശക്തമായി തിരയില്‍പ്പെട്ട്; പാലം കടപുഴക്കി, അദാനി ഗ്രൂപ്പിന്‍റെ 17 ജീവനക്കാർ കടലിൽ ഒറ്റപ്പെട്ടു
- പൈലിംഗ് നിർമ്മാണ സ്ഥലത്തേക്ക് ലോറികളിൽ സിമന്‍റ് മിക്സിങ്ങും മറ്റ് സാധനങ്ങളും കൊണ്ടു പോകാൻ നിർമ്മിച്ച അപ്രോച്ച് ഒന്നിലെ കൂറ്റൻ ഉരുക്ക് പ്ലാറ്റ്ഫോമാണ് ആഞ്ഞടിച്ച തിരമാലയിൽ കടപുഴകിയത്.
തിരുവനന്തപുരം: ശക്തമായ തിരമാലകളില്‍പ്പെട്ട് പൈലിംഗ് നിർമ്മാണത്തിനായി സ്ഥാപിച്ച പാലം കടപുഴക്കി.ഇതേതുടര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ 17 ജീവനക്കാർ കടലിൽ കുടുങ്ങി കിടക്കുന്നു. കലിതുള്ളി ആർത്തിരമ്പിയ കടൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ കേന്ദ്രത്തെയും നിശ്ചലമാക്കി. ഉരുക്ക് പ്ലാറ്റ് ഫോമില്‍ തിരമാലകൾ തകർത്തതോടെ പത്തോളം ജീവനക്കാരും കടലിൽ കുടുങ്ങി. കടലിലെ ജെ.യു.വി ബാർജിൽ അകപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ ഇനി തിരയുടെ ശക്തി കുറയണമെന്ന് അധികൃതർ പറഞ്ഞു. പൈലിംഗ് നിർമ്മാണ സ്ഥലത്തേക്ക് ലോറികളിൽ സിമന്‍റ് മിക്സിങ്ങും മറ്റ് സാധനങ്ങളും കൊണ്ടു പോകാൻ നിർമ്മിച്ച അപ്രോച്ച് ഒന്നിലെ കൂറ്റൻ ഉരുക്ക് പ്ലാറ്റ്ഫോമാണ് ആഞ്ഞടിച്ച തിരമാലയിൽ കടപുഴകിയത്.
രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭം ശക്തി പ്രാപിച്ചതോടെ പൈലിംഗ് ലൈനറുകളിലേക്ക് നിർമ്മാണ സാധനങ്ങൾ കൊണ്ടു പോകുന്നത് അധികൃതർ നിറുത്തിവെച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം ശക്തി പ്രാപിച്ച് ആഞ്ഞടിച്ച തിരമാലകളാണ്, ജെട്ടിനിർമ്മാണത്തിനായി കയറ്റിയ മണൽത്തിട്ടക്കൊപ്പം പ്ലാറ്റ്ഫോമിനെയും തകർത്ത് കടലിലേക്ക് എറിഞ്ഞത്. പൈലിംഗ് മേഖലയിലെ ലൈനറുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നതോടെ ജീവനക്കാർ ഒറ്റപ്പെട്ടുകയായിരുന്നു.
കടലിന്‍റെ കലിതുള്ളൽ കണ്ട് പേടിച്ച് കരയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ജോലി ഉപേക്ഷിച്ച് തവളങ്ങളിലേക്ക് മടങ്ങി. ബാർജിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി ബോട്ടിറക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. ഇവർക്ക് കഴിക്കാനുള്ള ഭക്ഷണം സമീപത്തുള്ള ജാക്കപ്പ് ബാർജില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് ഓഖി ദുരന്ത സമയത്തും തിരമാലകൾ പ്ലാറ്റ്ഫോം തകർത്തിരുന്നു. ഇനി പ്ലാറ്റ്ഫോമിൻറെ ഉരുക്ക് ഷീറ്റുകൾ കടലിൽ നിന്ന് വീണ്ടെടുത്ത് പഴയപടി സ്ഥാപിച്ച് പൈലിംഗ് ആരംഭിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. ഓഖി ദുരന്ത ശേഷം തുറമുഖ നിർമ്മാണം കഴിഞ്ഞ ദിവസം മുതൽ പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്.