ജില്ലാ ഭരണകൂടമടക്കം മുതലെടുപ്പ് നടത്തുകയാണെന്ന് എ. പദ്മകുമാര്‍

ഇടുക്കി: ചരിത്രപ്രാധാന്യമുള്ള മംഗളാദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട് വനം, റവന്യൂ വകുപ്പുകളെ വിമര്‍ശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍‍. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് വരുത്തി തീര്‍ത്ത് ജില്ലാ ഭരണകൂടമടക്കം മുതലെടുപ്പ് നടത്തുകയാണെന്നും പദ്മകുമാര്‍ ആരോപിച്ചു. 

സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേക്കാള്‍ പ്രധാനം ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം പുതുക്കി നിര്‍മ്മിക്കുകയെന്നതാണെന്നും അദേഹം പറഞ്ഞു. മംഗളാദേവീ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാവരെയും കൂട്ടി യോജിപ്പിക്കണമെന്നും ശബരിമല പോലെ ദേശാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കി കണ്ണകി ക്ഷേത്രത്തെ മാറ്റണമെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു. 

ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും മുഖ്യമന്ത്രിമാര്‍ ഇടപെട്ട് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.