Asianet News MalayalamAsianet News Malayalam

'തീരൻ' മോഡൽ കൊള്ളസംഘത്തിന്റെ ലക്ഷ്യം ആലപ്പുഴയോ; ജാഗ്രത വേണമെന്ന് പൊലീസ്

warning from police chance for theeran model robbery in alappuzha
Author
First Published Dec 23, 2017, 7:47 PM IST

ആലപ്പുഴ: സംസ്ഥാനത്തുടനീളം  അരങ്ങേറിയ ക്രൂരമായ മോഷണങ്ങളുടെ തുടർച്ച ആലപ്പുഴയിലും സംഭവിക്കാൻ സാദ്ധ്യതയെന്ന് പോലീസ്. ട്രെയിനിൽ സഞ്ചരിക്കുന്ന ഇതരസംസ്ഥാന കൊള്ള സംഘത്തിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴയാണെന്നാണ്  സൂചന. ഇതിനകം തിരുവനന്തപുരം , കൊച്ചി, കാസർകോട് എന്നിവിടങ്ങളിൽ വീട്ടുകാരെ ക്രൂരമായി അടിച്ചും പരിക്കേൽപ്പിച്ചും കൊന്നും സംഘം മോഷണം നടത്തിയിരുന്നു. പത്തുപേരോളമുള്ള ഈ സംഘം തീവണ്ടിയിൽ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. 

അങ്ങനെയെങ്കിൽ ആലപ്പുഴ കവർച്ചസംഘത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. കാരണം ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ 95 ശതമാനം തീവണ്ടികൾക്കും ആലപ്പുഴ, കായംകുളം, മാവേലിക്കര,കരുനാഗപ്പള്ളി, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. സ്റ്റേഷനുകളിൽ കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ മോഷണസംഘത്തിനിറങ്ങാനും തമ്പടിക്കാനും സൗകര്യമുണ്ട്. സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതരസ്ഥാനങ്ങളിൽ നിന്ന് വീട്ടുകാരെ ക്രൂരമായി ആക്രമിച്ചും കൊന്നും മോഷണം നടത്തുന്ന മോഷണ സംഘം കേരളത്തിലേക്ക് കടന്നതായി ഇവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര അവധിക്കാലം കണക്കാക്കി മോഷണം നടത്തുന്ന വൻ കവർച്ചാ സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശികളായ സംഘമാണ് കൊച്ചിയിലും തിരുവനന്തപുരത്തും മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. എട്ടുപേരിലേറെപ്പേരുള്ള ഈ സംഘത്തിലുള്ളവര്‍ ഇംഗ്ളീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. 

കച്ചവടക്കാരെ ശ്രദ്ധിക്കുക

വീടുകൾതോറും കയറിയിറങ്ങി കച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാരോടും ഭിക്ഷാടകരോടും കരുതൽ പാലിക്കണം. പലപ്പോഴും വൻ കവർച്ചാസംഘത്തിലെ അംഗങ്ങളായിരിക്കും ഇവർ. വീട്ടമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിലെ ആഭരണങ്ങൾ കണ്ടാണ് ഇവർ വീടിന്റെ സാമ്പത്തികശേഷി നിശ്ചയിക്കുക. വീടിന്റെ വാതിലുകൾ, ഗേറ്റ്, പട്ടിയുണ്ടോ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ നോക്കി വച്ചശേഷം രാത്രിയിൽ കൂട്ടമായെത്തി മോഷണം നടത്തുന്നതാണ് ഇതര സംസ്ഥാന കവർച്ച സംഘത്തിന്റെ രീതി.

ഭിക്ഷാടകരെന്ന വ്യാജേന പകൽ അലഞ്ഞുതിരിയുന്ന സ്ത്രീകൾ രാവിലെ മുതല്‍ വൈകിട്ട് വരെ ആളില്ലാതിരിക്കുന്ന വീടുകള്‍ തിരിച്ചറിഞ്ഞുവെയ്ക്കും. ഒറ്റപ്പെട്ട വീടുകള്‍ തെരഞ്ഞെടുത്ത് ഗേറ്റോ മതിലോ ചാടിക്കടന്ന് വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന് മോഷ്ടിക്കും. ആരെങ്കിലും സംശയിച്ചാല്‍ വീട്ടുജോലിക്കാരിയെന്നോ, ഭിക്ഷാടകയെന്നോ പറഞ്ഞ് തടിയൂരും.

രാത്രികാല മോഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിരീക്ഷണങ്ങൾക്ക് പൊലീസ് രൂപം നൽകിയതായി ജില്ലാ പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ അറിയിച്ചു.

  •  രാത്രികാല പെട്രോളിംഗ്, ഫുട് പെട്രോളിംഗ്, സ്റ്റേഷൻ മൊബൈൽ പെട്രോളിംഗ് എന്നിവ ഊർജിതമാക്കും
  •  സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികൾ, മോഷ്ടാക്കൾ എന്നിവർ നിരീക്ഷണത്തിലായിരിക്കും
  •  റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രാത്രികാല ട്രെയിനുകളിൽ പരിശോധന നടത്തും
  •  മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാവും
  •  രാത്രിയിൽ ആളില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിട‌ങ്ങൾ നൈറ്റ് പട്രോളിംഗ് സംഘം പരിശോധിക്കും
  •  അടുത്തിടെ മോഷണം നടന്ന സ്ഥലങ്ങളിലെ വിരലടയാളങ്ങൾ പ്രത്യേകമായി സൂക്ഷിക്കും
  •  ഇതരസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇവരുടെ വിലാസവും മറ്റു വിവരങ്ങളും കൈമാറും
  •  എ.ടി.എം, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സി.സി ടി.വി ക്യാമറ ഉണ്ടെന്ന് ഉറപ്പുവരുത്തും


ക്രിസ്മസ് അവധിക്കാലം ന്യൂ ഇയർ ഇവ ആഘോഷിക്കാനും യാത്ര പോകാനും വീട് പൂട്ടിയിറങ്ങുന്നവര്‍ ശ്രദ്ധിക്കാൻ

  •  വീട്ടില്‍ ആരുമില്ലാതെ അടച്ചിട്ട് പോകരുത്
  • എല്ലാ ദിവസവും വീട് കൃത്യമായി നിരീക്ഷിക്കുന്നതിന് അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും ഏര്‍പ്പെടുത്തുന്നതോടൊപ്പം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക.
  • ഒരു കാരണവശാലും വെളിയില്‍നിന്ന് വീട് പൂട്ടിയിട്ടുള്ളതായി തോന്നരുത്. പത്രങ്ങളും മറ്റുമാസികകളും എടുക്കുകയും വായിക്കുകയും ചെയ്യുന്നില്ല എന്നു തോന്നത്തക്ക രീതിയില്‍ കിടക്കുന്നതും ഒഴിവാക്കണം.
  • വീടിന് വെളിയിലുള്ള ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ ഇടുന്നതിനും പകല്‍ നിര്‍ബന്ധമായും ഓഫ് ചെയ്യിപ്പിക്കുന്നതിനും ഏർപ്പാടുണ്ടാക്കുക.
  • വീടും പരിസരവും നിരീക്ഷിക്കാവുന്ന രീതിയില്‍ സി.സി ടിവി ക്യാമറ പിടിപ്പിക്കുന്നത് നല്ലതാണ്.
  • കഴിയുന്നിടത്തോളം വീടിന്റെ എല്ലാ ജനാലകളും കതകുകളും സുരക്ഷിതമായി എളുപ്പം കുത്തിത്തുറക്കാന്‍ പറ്റാത്ത രീതിയിൽ അടച്ചിടണം.
  • പണവും സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് മുതലുകളും ആളുകളില്ലാത്ത വീടുകളില്‍ സൂക്ഷിക്കരുത്.
  • ജനമൈത്രി ബീറ്റ് പൊലീസിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് വീടും പരിസരവും നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
  • പൊലീസ് സ്റ്റേഷനുകളിലെ നമ്പര്‍, ഹെൽപ്പ് ലൈൻ നമ്പർ സേവ് ചെയ്യുക.
Follow Us:
Download App:
  • android
  • ios