കണ്ണൂര്‍: ഭർത്താവിന്റെ മരണവിവരം പത്രങ്ങളിലൂടെ അറിഞ്ഞ ഭാര്യ മരിച്ചയാളെ കാണ്മാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. ഈ മാസം 22 ന് കോട്ടയത്ത് ബന്ധുവിന്റെ കല്യാണത്തിന് പോയ ജോസഫ് തിരിച്ചു വന്നില്ല എന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് 'പരേതന്റെ' ഭാര്യ പരാതിയുമായി എത്തിയത്. തളിപ്പറമ്പ് കുറ്റിക്കോലിലെ വാഴൂർ അന്തിനാട്ട് കുടുംബാഗം മേരിക്കുട്ടിയാണ് ഭർത്താവിനെ കാണാനില്ലെന്ന് പരാതിയുമായി എത്തിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പത്രത്തിൽ വായിച്ചു പിതാവ് മരിച്ച വിവരം അറിഞ്ഞു മക്കൾ അമ്മയെ വിളിച്ചപ്പോഴാണ് മേരികുട്ടി ഞെട്ടിയത്. പത്ര ഓഫിസുകളിൽ ബന്ധ പെട്ടപ്പോൾ മാധ്യമ പ്രവർത്തകരും ഞെട്ടി. ക്യാൻസർ രോഗി കൂടിയായ മേല്ക്കുന്നേൽ ജോസഫ് മരിച്ചിട്ടില്ലെന്നും ചരമവാർത്ത സ്വയം നല്കിയതുമാവാം എന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെയാണ് ജോസഫിന്റെ ചരമ വാര്‍ത്ത പത്രങ്ങളില്‍ വന്നത്. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേലാണ് പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യം നല്‍കിയശേഷം അപ്രത്യക്ഷനാവുകയായിരുന്നു.മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യമാണ് ഇദ്ദേഹം നല്‍കിയത്. 

ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം. ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.