'താരങ്ങളെ സംബന്ധിച്ചിടത്തോളം അസുഖങ്ങള്‍ വരുന്നതൊക്കെ ഭയങ്കര രഹസ്യമായിട്ടുള്ള കാര്യമാണ്. പുറത്തറിഞ്ഞാല്‍ സ്വകാര്യതയെ ബാധിക്കും. മറ്റ് പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല...' 

ക്യാന്‍സറിനെ അതിജീവിച്ച അനുഭവങ്ങളെ കുറിച്ച് നടി മനീഷ കൊയ്‍രാള എഴുതിയ പുസ്തകം 'ഹീല്‍ഡ്' ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പുസ്തകത്തില്‍ വിശദമാക്കിയ അനുഭവങ്ങളെ കുറിച്ച് പലയിടങ്ങളിലും നടി സംസാരിക്കുകയും ചെയ്തു. 

എന്നാല്‍ പുസ്തകത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് മനീഷയിപ്പോള്‍. ക്യാന്‍സര്‍ രോഗത്തെ കുറിച്ച് പുറത്തുപറയണോ വേണ്ടയോ എന്നാലോചിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നുവെന്നും അത് വെളിപ്പെടുത്താന്‍ പ്രചോദനം തന്ന ചിലരുണ്ടെന്നും നടി വ്യക്തമാക്കി.

'താരങ്ങളെ സംബന്ധിച്ചിടത്തോളം അസുഖങ്ങള്‍ വരുന്നതൊക്കെ ഭയങ്കര രഹസ്യമായിട്ടുള്ള കാര്യമാണ്. പുറത്തറിഞ്ഞാല്‍ സ്വകാര്യതയെ ബാധിക്കും. മറ്റ് പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. എനിക്ക് രോഗത്തെ മറികടക്കാന്‍ ശരിക്കും എന്റെ ചുറ്റമുള്ളവരില്‍ നിന്ന് പ്രചോദനം വേണമായിരുന്നു. അതുകൊണ്ട് ഞാന്‍ രോഗങ്ങളെ കുറിച്ച് സധൈര്യം സംസാരിച്ച താരങ്ങളെ കുറിച്ച് അന്വേഷിച്ചു. കനേഡിയന്‍ നടിയായ ലിസ റേ, ഇന്ത്യന്‍ ക്രിക്കറ്ററായ യുവ്‍രാജ് സിംഗ്- ഇവരുടെയെല്ലാം അനുഭവങ്ങളിലൂടെ കടന്നുപോയി. രോഗത്തെ കുറിച്ച് തുറന്നുപറയുകയും, ആത്മവിശ്വാസത്തോടെ അവര്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതെല്ലാം വീണ്ടും കണ്ടു.. എനിക്കത് വലിയ പ്രചോദനമാണ് നല്‍കിയത്'- മനീഷ പറയുന്നു. 

ക്യാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും 'നെഗറ്റീവ്' ആയി പറയരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് പുസ്തകത്തിന് 'ഹീല്‍ഡ്' എന്ന പേരിട്ടത് പോലുമെന്നും മനീഷ പറയുന്നു.

ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് മനീഷ തന്റെ പുസ്തകത്തെ കുറിച്ചും അതിന്റെ രചനയിലേക്ക് തന്നെയെത്തിച്ച് അനുഭവങ്ങളെ കുറിച്ചും സംസാരിച്ചത്.