Asianet News MalayalamAsianet News Malayalam

"വീഡിയോകാളിലൂടെയാണ് അച്ചാച്ചനെ അവസാനമായി കണ്ടത്"; ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് യുവാവിന്‍റെ ഹൃദയംതൊടുന്ന കുറിപ്പ്

താന്‍ കാരണം രോഗം മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് നിര്‍ണായകമായ ഘട്ടത്തില്‍ പോലും അച്ഛനെ കാണാതെ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്ത് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയതെന്ന് യുവാവ് പറയുന്നു.

Covid 19 suspect heart touching Facebook post of his Father's death
Author
Kochi, First Published Mar 13, 2020, 12:54 AM IST

ചേതനയറ്റ അച്ഛന്‍റെ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന, ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലിനോ ആബേല്‍ എന്ന യുവാവാണ് തന്‍റെ അനുഭവം ലോകത്തോട് പങ്കുവെച്ചത്. ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ അച്ഛനെ കാണാന്‍  വിദേശത്ത് നിന്നെത്തി കൊറോണവൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡിലായ ലിനോ ആബേലാണ് ആരെയും ഉള്ളുലക്കുന്ന അനുഭവം എഴുതിയത്.

തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ പോലും ഒരുനോക്ക് കാണാനായില്ലെന്നും ഒടുവില്‍ വീഡിയോ കോളിലൂടെയാണ് അച്ഛന്‍റെ മുഖം അവസാനമായി കണ്ടതെന്നുമാണ് യുവാവ് എഴുതിയത്. താന്‍ കാരണം രോഗം മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് നിര്‍ണായകമായ ഘട്ടത്തില്‍ പോലും അച്ഛനെ കാണാതെ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്ത് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയതെന്ന് യുവാവ് പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ലിനോ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ലിനോ പറയുന്നു.

ലിനോ ആബേലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

Miss you achacha

എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല. മറ്റൊരാൾക്കു ഒരു inspiration അകാൻ share ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
.

ഞാൻ ലിനോ ആബേൽ

മാർച്ച് 7 രാവിലെയാണ് എന്‍റെ ചേട്ടന്‍റെ മെസ്സേജ് കാണുന്നത്. പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ്. പെട്ടന്ന് തന്നെ ഞാൻ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോൾ ആണ് അറിയുന്നത് അച്ചാച്ചൻ(അച്ഛൻ) രാത്രിയിൽ കട്ടിലിൽ നിന്നു ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന്. തൊടുപുഴ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ casuality യിൽ ആണെന്നും സ്കാൻ ചെയ്തപ്പോൾ internal bleeding ആണെന്നും പറഞ്ഞു. എന്‍റെ കമ്പനിയിൽ (BEEGLOBAL PRODUCTION)പറഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. നാട്ടിലെ കൊറോണ വാർത്തകൾ കാണുകയും എത്തുവാൻ പറ്റുമോ എന്നും അറിയില്ലായിരുന്നു. എങ്കിലും രാത്രിയിൽ qatar ൽ നിന്നും യാത്ര തിരിച്ചു. 

8 ാം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും ഫ്ലൈറ് ഫോം ഫിൽ ചെയ്തു ഏൽപ്പിക്കുകയും ചെയ്തു. എനിക്ക് അപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. Temperature നോർമൽ ആയിരുന്നു. Mask ഞാൻ അവിടെ നിന്നു വരുമ്പോൾ തന്നെ യൂസ് ചെയ്തിരുന്നു. തൊടുപുഴയിൽ നിന്നും N95 mask ഞാൻ വാങ്ങിച്ചിരുന്നു. ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു. അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു. ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാൻ നിന്നില്ല. അപ്പോൾ അച്ഛൻ വെന്‍റിലേറ്റർ ആയിരുന്നു. 

അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമക്കുകയും തൊണ്ടയിൽ എന്തോപോലെ തോന്നുകയും ചെയ്തു.ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാൻ കാരണം എന്‍റെ വീട്ടിലുള്ളവരും എന്‍റെ ചുറ്റുമുള്ളവരെയും ഓർത്തപ്പോൾ കൊറോണ സെക്ഷനിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ കൊറോണ സെക്ഷനിൽ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ഖത്തർ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താൽകാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു. അവിടെ നിന്നും എന്നെ ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാത്രിയിൽ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു. ഇവിടെ ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാധിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു. കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ ...തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്. 

പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലിൽ നിന്നു വീണതുകൊണ്ടു. ഞാൻ കിടന്നിരുന്ന റൂമിന്‍റെ മുൻ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലൻസ് പോകുമ്പോൾ ജനലിൽ കൂടി നോക്കി നിൽക്കാനേ കഴിഞ്ഞോളൂ...

വീട്ടിൽ എത്തിയപ്പോൾ വീഡിയോ കാൾ ചെയ്താണ് ഞാൻ അച്ചാച്ചനെ അവസാനമായി കണ്ടത്. ഒരുപക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു. എന്‍റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാൻ ആയിട്ടു രോഗം ഉണ്ടെങ്കിൽ പടർത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാൻ പറ്റാതിരുന്നത്. ദയവായി പ്രവാസികൾ അടുത്തുള്ള മെഡിക്കൽ ഓഫീസിൽ അറിയിക്കുക കുറച്ചു ദിവസങ്ങൾ ഇതിനായി മാറ്റിവച്ചാൽ നിങ്ങൾക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം. 

"Isolation ward is not a concentration camp*"

ഇപ്പോഴും ഐസോലാഷൻ റൂമിൽ ആണ് negative result വരുന്നതും കാത്തു...
ഒരുപക്ഷേ negative result ആണെങ്കിൽ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.

ഇന്ന് 12 march 2020 time 7:10

ലിനോ ആബേൽ

Follow Us:
Download App:
  • android
  • ios