പരിധിവിടാത്ത മദ്യപാനികൾക്ക് സന്തോഷവാർത്ത. മിതമായ മദ്യപാനം പ്രമേഹ സാധ്യത കുറക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം മദ്യപിക്കുന്നവരിൽ തീരെ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡാനിഷ് ഗവേഷകരുടെ കണ്ടെത്തൽ.
വൈൻ ഉപയോഗിക്കുന്നവരിലാണ് പ്രമേഹം കൂടുതൽ നിയന്ത്രണ വിധേയമായി കാണുന്നതെന്നും ഡയബറ്റോളജിയ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 70,000ത്തോളം പേരെ ഉള്‍പ്പെടുത്തി സർവെ നടത്തിയാണ് കണ്ടെത്തലിൽ എത്തിയതെന്നാണ് ഗവേഷകരുടെ അവകാശവാദം. എന്നാൽ പഠനത്തെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ടിലെ പൊതുജന ആരോഗ്യ രംഗത്തുള്ളവരും രംഗത്തുവന്നിട്ടുണ്ട്. പഠനം മദ്യപാനത്തിന് പച്ചക്കൊടി വീശുന്നതല്ലെന്നാണ് ഇവർ പറയുന്നത്. മദ്യപാനം കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം പോലുള്ള രോഗപരമ്പരകൾക്ക് തന്നെ കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് വർഷം നീണ്ട പഠനത്തിനിടെ 859 പുരുഷൻമാരെയും 887 സ്ത്രീകളെയും കൃത്യമായി പിന്തുടർന്നതായി പഠനത്തിന് നേതൃത്വം നൽകിയ ദക്ഷിണ ഡെൻമാർക്ക് സർവകലാശാലയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്തിലെ പ്രഫ. ജാനെ ടോൾസ്ട്രപ് പറയുന്നു. സ്ത്രീകളിൽ മിതമായി മദ്യപിക്കുന്നവര്‍ക്ക്, ആഴ്ചയിൽ ഒരുതവണ മാത്രം മദ്യപിക്കുന്നവരെ അപേക്ഷിച്ച് 32ശതമാനം വരെ പ്രമേഹ സാധ്യത കുറവാണെന്ന് പഠനം പറയുന്നു. പുരുഷൻമാരിൽ ഇത് 27 ശതമാനവുമാണ്. ചുവന്ന വൈൻ ആണ് പ്രമേഹം നിയന്ത്രിക്കുന്നതിൽ മുന്നിലെന്നാണ് പറയുന്നത്. എല്ലാമദ്യത്തിലും ഇൗ ഗുണം ലഭിക്കില്ലെന്നും പഠനം പറയുന്നു.
ചുവന്ന വൈനിലെ പോളിഫിനോൾസ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഇവർ പറയുന്നു. ആഴ്ചയിൽ ഒന്നിൽ താഴെ ബിയർ കഴിക്കുന്നവരെ അപേക്ഷിച്ച് ആറെണ്ണം കഴിക്കുന്നവരിൽ പ്രമേഹ പ്രശ്നം 21 ശതമാനം കുറവാണ്. എന്നാൽ സ്ത്രീകളിൽ ഇതിൻ്റെ ഇംപാക്ട് കാണാനായില്ല.

എന്നാൽ സ്ഥിര മദ്യപാനികളിൽ പോലും പ്രമേഹ പ്രശ്നങ്ങൾ വ്യത്യസ്ത ഇംപാക്ടാണ് സൃഷ്ടിക്കുന്നതെന്നാണ് ഇംഗ്ലണ്ടിലെ ഡയബറ്റിസ് റിസർച്ച് കമ്യൂണിക്കേഷൻസിലെ ഡോ. എമിലി ബേൺസ് പറയുന്നത്. പഠനം കൗതുകകരമാണെങ്കിലും മദ്യപാനത്തിനുള്ള പച്ചക്കൊടിയായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പഠനത്തെ ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്തിലെ ആൽക്കഹോൾ ആൻറ് ഡ്രഗ്സ് ഡയറക്ടർ റോസന്ന ഒ കൊണ്ണോർ തള്ളിക്കളഞ്ഞു. മദ്യപാനം കാൻസർ ഉൾപ്പെടെയുള്ള രോഗപരമ്പരകൾ സൃഷ്ടിക്കുമെന്ന് കുടിക്കുന്നവർ ഒാർക്കണമെന്നും ഡയറക്ടർ പറഞ്ഞു.
