തലയിൽ നിന്നൊഴിഞ്ഞതിൻ്റെ ഒരു ചെറിയ സെലിബ്രേഷനെന്ന് ഗുരുവായൂരിലെ കല്യാണച്ചെക്കൻ
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് തന്റെ കൈയിൽ താലിമാലയൂരി നൽകി കാമുകനൊപ്പം പോയ യുവതിക്ക് വേണ്ടി കേക് മുറിച്ചാണ് വിവാഹം കഴിച്ച യുവാവ് ആഘോഷിച്ചത്. മഹാ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിൻ്റെ ഒരു ചെറിയ സെലിബ്രേഷൻ എന്നാണ് ഷിജില്‍ പങ്കുവച്ചത്. റിസപ്ഷനുവേണ്ടി ഓർഡർ ചെയ്ത കേക്ക് കുടുംബത്തിലെ കുട്ടികളും ബന്ധുക്കളും എല്ലാരുമായും ആഘോഷിക്കുകയാണ് ഷിജിൽ ചെയ്തത്. ആഷോഷത്തിൻ്റെ ചിത്രങ്ങളും ഷിജിൻ പങ്ക് വെച്ചു.
ഞായറാഴ്ച്ച രാവിലെയായിരുന്നു കൊടുങ്ങല്ലൂർ കുടുന്നപ്പളളി വീട്ടിൽ സതീശൻ്റെ മകൻ ഷിജിലും മുല്ലശ്ശേരി മാമ്പുളളി ഹരിദാസിൻ്റെ മകൾ മായയും തമ്മിലുളള വിവാഹം. പക്ഷേ വിവാഹം കഴിഞ്ഞ് മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ തൊഴാൻ നിൽക്കുമ്പോൾ കെട്ടിയ താലിമാല ഊരി ഷിജിലിന്റെ കയ്യിൽ കൊടുത്ത് കാമുകൻ്റെയൊപ്പം പോകുകയായിരുന്നു വധു. തുടർന്ന് വരന്റെയും വധുവിൻ്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഗുരുവായൂർ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന ചർച്ചയിൽ വരൻ്റെ അച്ഛൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയ്ക്കൊടുവിൽ 8 ലക്ഷം രൂപയ്ക്ക് തീരുമാനായി. നഷ്‌പരിഹാരത്തുക ഒരു മാസത്തിനുളളിൽ നൽകാമെന്ന് വധുവിന്റെ അച്ഛൻ സമ്മതിച്ചു കരാർ ഒപ്പിടുകയായിരുന്നു.