കഴിഞ്ഞ വര്‍ഷം പന്നിപ്പനി ബാധിച്ച് രാജ്യത്ത് 1,100 പേര്‍ മരിച്ചിരുന്നു. 15,000 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി. വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞുകാലത്തോടെയാണ് പന്നിപ്പനി ഭീഷണി ഉയരാറ്

ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി മൂലം ഒരു മാസത്തിനുള്ളില്‍ മാത്രം 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടങ്ങി ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് കണക്ക് പുറത്തുവിട്ടത്. 

കഴിഞ്ഞ വര്‍ഷം പന്നിപ്പനി ബാധിച്ച് രാജ്യത്ത് 1,100 പേര്‍ മരിച്ചിരുന്നു. 15,000 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി. വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞുകാലത്തോടെയാണ് പന്നിപ്പനി ഭീഷണി ഉയരാറ്. ഇത്തവണയും ഡിസംബര്‍- ജനുവരി മാസങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഇക്കുറി ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനില്‍ തന്നെയാണെന്നാണ് പ്രാഥമികമായ വിവരം. ജനുവരി ഒന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ഇവിടെ 40 മരണവും സംഭവിച്ചത്. ഇതില്‍ 16 പേരും ജോധ്പൂര്‍ സ്വദേശികളാണ്. ഈ കാലയളവില്‍ 1,036 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു. 

ഇതോടെ സര്‍ക്കാര്‍ അടിയന്തരമായ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണിവിടെ. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതോടൊപ്പം ഡോക്ടര്‍മാരുടെ അവധി വെട്ടിച്ചുരുക്കിയതായും അറിയിപ്പ് വന്നിട്ടുണ്ട്.