ജക്കാര്‍ത്ത: പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് കിട്ടിയാല്‍ തോറ്റ് 'മുട്ടയിട്ടെന്ന്' തമാശയ്ക്ക് പറയാറുണ്ട്. ഇത്തരത്തില്‍ ഒരു അവസ്ഥയിലാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള അക്മല്‍ എന്ന പതിനാലുകാരന്‍. ബ്രിട്ടീഷ് പത്രം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം ഈ കൗമരക്കാരന്‍ താന്‍ ശരിക്കും മുട്ടയിടാറുണ്ടെന്ന് അവകാശപ്പെടുന്നു. തനിക്ക് സവിശേഷമായ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ മനുഷ്യന്‍ മുട്ടിയിടില്ലെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടും അക്മലിന് ആശങ്ക മാറുന്നില്ല.

മാത്രവുമല്ല അക്മലിന്‍റെ വാദം അയാളുടെ പിതാവ് സ്ഥിരീകരിക്കുന്നു. രണ്ട് വര്‍ഷമായി അക്മല്‍ മുട്ടയിട്ടുവരുന്നതായി ഇയാള്‍ പറഞ്ഞു. ഇതുവരെ രണ്ട് ഡസനോളമെങ്കിലും മുട്ടയിട്ടെന്നാണ് ഇയാളുടെ അവകാശ വാദം. ഇതേ തുടര്‍ന്ന് എക്സ്റേ എടുത്ത ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം. കുട്ടിയുടെ മലാശയത്തില്‍ ഒരു മുട്ടയുള്ളതായി എക്‌സറേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വെച്ചും അക്മല്‍ മുട്ടയിട്ടതായി ഡെയ്ലിമെയില്‍ വാര്‍ത്ത പറയുന്നു.

എന്നാല്‍ ഈ മുട്ട സ്വഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്നതാണെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നില്ല. .ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കില്‍ കുട്ടി മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണിത്. കൂടുതല്‍ പരിശോധനകള്‍ക്കായി 14 കാരനെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ് ആരോഗ്യ ഗവേഷകര്‍ അടങ്ങുന്ന സംഘം.