ശരീരത്തില്‍ 103 ടാറ്റൂ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി 21കാരി
ദേഹത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്ത തേജസ്വിക്ക് തന്റെ പ്രയത്നത്തിന് തക്കതായ ഫലവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് തേജസ്വി.
മുംബൈ: മുംബൈ സ്വദേശിനി തേജസ്വി പ്രഭൂല്‍ക്കര്‍ എന്ന 21കാരിക്ക് ടാറ്റൂ എന്നാല്‍ ഭ്രമമാണ്. ചെറിയ ഭ്രമമല്ല, ഇതിത്തിരി വലിയ ഭ്രമമാണ്. ശരീരമാസകലം 103 ടാറ്റൂകളാണ് തേജസ്വി ചെയ്തിരിക്കുന്നത്. ദേഹത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്ത തേജസ്വിക്ക് തന്റെ പ്രയത്നത്തിന് തക്കതായ ഫലവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് തേജസ്വി.
മോഡൽ, ആർട്ടിസ്റ്റ്, ടാറ്റൂ ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ തന്റേതായ കഴിവുകൾ തെളിയിച്ച് മുന്നേറുന്ന യുവ പ്രതിഭയാണ് തേജസ്വി. തന്റെ 17-ാമത്തെ വയസിലാണ് തേജസ്വി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. തന്റെ പേര് തന്നെയാണ് അന്ന് ശരീരത്തില്‍ ആലേഖനം ചെയ്തത്. ആളുകള്‍ തന്റെ പേര് തേജസ്വിനി, തേജശ്രീ എന്നിങ്ങനെ തെറ്റിച്ച് വിളിക്കാൻ തുടങ്ങിയതാണ് പേര് തന്നെ ടാറ്റൂ ചെയ്യാൻ കാരണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി പറയുന്നു.
പിന്നീട് ടാറ്റൂ ചെയ്യുന്നത് തന്റെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചു. ചെറുപ്പം മുതലേ വരയോട് താത്പര്യമുണ്ടായിരുന്നു. കഴിവുകൾ പ്രയോജനകരമായി ഉപയോഗിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് വരയ്ക്കാൻ ഇഷ്ടമുള്ള താൻ ടാറ്റൂ ആർട്ടിസ്റ്റായത്. എന്നാല്‍ തന്റെ ടാറ്റൂ ഭ്രാന്തിന് വലിയ വിലയാണ് തേജസ്വിയ്ക്ക് നല്‍കേണ്ടി വന്നത്. ഭ്രാന്താണെന്ന് പറഞ്ഞ് തേജസ്വിയുടെ മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തേജസ്വിയെ തള്ളിപ്പറഞ്ഞു. ആളുകൾ അവളെ കുറ്റപ്പെടുത്താൻ തുടങ്ങി.
കഴിഞ്ഞവര്‍മാണ് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. മാസ് മീഡിയയിൽ ബിരുദം ചെയ്യുകയായിരുന്നു. മാതാപിതാക്കൾ കരുതിയത് ടാറ്റൂവിനോടുള്ള ഇഷ്ടം കാരണം എനിക്ക് ഭ്രാന്തായെന്നാണ്. എന്നാൽ ടാറ്റൂ ആര്‍ട്ടിസ്റ്റ് ആകണമെങ്കിൽ ഈ പഠനംകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് പഠനം ഉപേക്ഷിച്ചത്. ആളുകൾ ശരീരത്തിലെ ടാറ്റൂ കണ്ടാണ് വിലയിരുത്തുന്നത് അല്ലാതെ തൻ്റെ വർക്ക് കണ്ടല്ലെന്നും തേജസ്വി പറയുന്നു.
മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തന്നെയൊരു ഭ്രാന്തിയെ പോലെയാണ് കണ്ടത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതും 20 വയസ്സിൽ 25 ടാറ്റൂ ചെയ്തുമൊക്കെ അതിന് കാരണമായിരുന്നു. ശരീരം ഇങ്ങനെ നശിപ്പിച്ചാൽ നിന്നെ ആര് വിവാഹം കഴിക്കുമെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.
ടാറ്റൂകൾ അർത്ഥവത്തായതോ ഓർമ്മിക്കാവുന്നതോ ആയിരിക്കണം. തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മ്മകളാണ് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തില്‍ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം 78 ടാറ്റൂ ചെയ്തിരുന്നു. ഇനി ശരീരത്തിലെ ഒഴിഞ്ഞ ഭാഗത്തോക്കെ ടാറ്റൂ ചെയ്യണം.
ഷോർട്ട്സോ സ്ലീവ് ലെസ് ടോപ്പോ ധരിച്ച് പുറത്ത് പോയാൽ ആളുകളെ തുറിച്ച് നോക്കും. ചിലപ്പോൾ അവർ വിചാരിക്കുന്നത് ഞാൻ ഇന്ത്യക്കാരിയല്ലെന്നായിരിക്കും. കാരണം ശരീരം നിറയെ ടാറ്റൂ ചെയ്തിരിക്കുകയല്ലേ, തേജസ്വി പറഞ്ഞു.