നവജാത ശിശുക്കളുടെ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുന്‍ റെക്കോര്‍ഡായിരുന്ന 6.7 കിലോഗ്രാം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. കര്‍ണാടകയിലെ ഹസനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നന്ദിനി എന്ന യുവതി പ്രസവിച്ച പെണ്‍കുഞ്ഞിനാണ് 6.8 കിലോഗ്രാം തൂക്കം രേഖപ്പെടുത്തിയിരിക്കുന്നത്. വലുപ്പമേറിയ കുഞ്ഞിനെ പ്രസവിച്ച പത്തൊമ്പതുകാരിയായ നന്ദിനിയുടെ ഭാരം 94 കിലോയും ഉയരം അഞ്ച് അടി ഒമ്പത് ഇഞ്ചുമാണ്. നന്ദിനിക്ക് പ്രമേഹമുണ്ട്. അതുകൊണ്ടുതന്നെ ജനിച്ച കുട്ടിക്കും പ്രമേഹം പിടികൂടാനുള്ള സാധ്യത ഏറെയാണെന്നാണ് ഡോക്‌ടര്‍മാര്‍ നല്‍കുന്ന സൂചന. സാധാരണഗതിയില്‍ നവജാത ശിശുക്കളുടെ ശരാശരി തൂക്കം 3.4 കിലോഗ്രാം ആയിരിക്കും. ഇപ്പോള്‍ നന്ദിനി ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്റെ തൂക്കം ഇരട്ടിയാണ്. തന്റെ 25 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇത്രയും വലുപ്പമുള്ള നവജാത ശിശുവിനെ കണ്ടിട്ടില്ലെന്നാണ് പ്രസവശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കിയ സീനിയര്‍ ഗൈനക്കോളജിസ്റ്റായ ഡോക്‌ടര്‍ വെങ്കിടേഷ് രാജു പറയുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ‍ഡോ. രാജു പറഞ്ഞു.