വെറും 229 ഗ്രാം ഭാരം മാത്രമാണ് ഈ കുഞ്ഞന്‍ കുഞ്ഞിന് ഉള്ളത്. അതായത് ഒരു ഓറഞ്ചിന്റെയോ വലിയൊരു പഴത്തിന്റെയോ ഭാരം മാത്രമാണ് ഈ കുഞ്ഞിന് ഉള്ളത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വിറ്റന്‍ നഗരത്തില്‍ ഒമ്പത് മാസം മുമ്പാണ് എമിലിയ ഗ്രാബാര്‍സിക്ക് എന്ന കുഞ്ഞ് ജനിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ കുഞ്ഞിനെ എന്‍ ഐ സി യുവില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അപകടനില തരണം ചെയ്‌തതിനെത്തുടര്‍ന്നാണ് ഈ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വൈദ്യശാസ്‌ത്ര നിഗമനം അനുസരിച്ച് ഇതുവരെ ലോകത്ത് ജനിച്ചതില്‍ ഏറ്റവും വലുപ്പവും ഭാരവും കുറഞ്ഞ മനുഷ്യക്കുഞ്ഞ് എമിലിയയാണെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിറ്റന്‍ നഗരത്തിലെ മരിയ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ജര്‍മ്മന്‍കാരായ ലൂകാസും സാബിനുമാണ് എമിലിയയുടെ മാതാപിതാക്കള്‍. ഗര്‍ഭത്തിന്റെ ഇരുപത്തിയാറാമത്തെ(ഗര്‍ഭസ്ഥ ശിശുവിന് ആറര മാസം പ്രായം ഉള്ളപ്പോള്‍) ആഴ്‌ചയില്‍ സിസേറിയന്‍ വഴിയാണ് സാബിന്‍ പ്രസവിച്ചത്. ഏറെ ദുഷ്‌ക്കരമായ ദിനങ്ങള്‍ അതിജീവിച്ചാണ് എമിലിയ ജീവിതത്തില്‍ മുന്നോട്ടുപോകുന്നത്. അത്യന്തം വേദന നിറഞ്ഞ എമിലിയ എപ്പോഴും കരച്ചില്‍ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ വളരെ നേര്‍ത്ത ട്യൂബ് ഉപയോഗിച്ചായിരുന്നു പാല്‍ നല്‍കിയിരുന്നത്. എന്നാല്‍ പാല്‍ നല്‍കുമ്പോള്‍പ്പോലും വേദനകൊണ്ട് എമിലിയ കരയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രതിസന്ധികളും അതിജീവിച്ച്, എമിലിയ സാധാരണ വലുപ്പവും ഭാരവും കൈവരിച്ചതായാണ് ഡോക്‌ടര്‍മാരും മാതാപിതാക്കളും പറയുന്നത്.

അമേരിക്കയിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ 2004ല്‍ ജനിച്ച റുമൈസ റഹ്‌മാന്‍ എന്ന കുഞ്ഞിനായിരുന്നു ഭാരം കുറഞ്ഞ നവജാതശിശു എന്ന റെക്കോര്‍ഡ‍്. റുമൈസ റഹ്‌മാന് 243 ഗ്രാം ഭാരമായിരുന്നു ഉണ്ടായിരുന്നത്. ഈ കുഞ്ഞിന് എട്ട് ഇഞ്ചായിരുന്നു നീളം.