തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ 144 എംഎൽഎമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചു. എഐഎഡിഎംകെയിലെ 25 വിമത എംഎൽഎമാർ പിന്തുണച്ചതോടെ സർക്കാർ സുരക്ഷിതമായി, ഇത് പാർട്ടിയിൽ പിളർപ്പിന് കാരണമായി. ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വിജയം കൈവരിച്ചു. 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 117 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 119 എം എൽ എമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിനെ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ എ ഐ എ ഡി എം കെയിലെ 25 വിമത എം എൽ എമാർ പിന്തുണച്ചത് വലിയ നേട്ടമായി. എ ഐ എ ഡി എം കെ രണ്ടായി പിളരുന്നതിന് കൂടിയാണ് വിശ്വാസ വോട്ടെടുപ്പിനിടെ സഭ സാക്ഷ്യം വഹിച്ചത്. 25 വിമതർ വിജയ് സർക്കാരിനെ പിന്തുണച്ചപ്പോൾ ഇ പി എസ് പക്ഷത്തെ 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡി എം കെ അംഗങ്ങൾ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് കൂടാതെ അഞ്ച് എം എൽ എമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു. വിശ്വാസം നേടിയതോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം തുടരാനാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

