Asianet News MalayalamAsianet News Malayalam

'ഇന്ത്യ'യുടെ വരവറിയിച്ച് മോണിറ്ററിൽ സൈറൺ എത്തി; 'വേനൽ' ഇറങ്ങിയതിന് പിന്നാലെ അമ്മത്തൊട്ടിൽ തണലിലേക്ക് അവനെത്തി

'വേനൽ' കഴിഞ്ഞ ദിവസം അച്ഛനമ്മമാരുടെ കൈപിടിച്ചിറങ്ങി, അമ്മത്തൊട്ടിലിന്റെ തണലിലേക്ക് 'ഇന്ത്യ' എത്തി
 

Another newcomer to Snehatanal through the ppp ammathottil cradle of the Shishu Kshema Samiti
Author
First Published Sep 26, 2023, 8:05 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സ്ഥാപിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലൂടെ സ്നേഹത്തണലിലേക്ക് ഒരു നവാഗതൻ കൂടി. ചൊവ്വാഴ്ച രാത്രി 9 മണിക്ക് നഗരം ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങവെയാണ്  മൂന്നു ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞ് അതിഥിയായി എത്തിയത്. അമ്മത്തൊട്ടിലിൻറെ വിശാലമായ മുറികളിൽ താരാട്ടു പാടി ഉറക്കുവാനും ഉമ്മ വച്ചുണർത്താനും കവിളിൽ തലോടി വളർത്താനും അവനിനി ഒന്നല്ല അനേകം അമ്മമാരുണ്ട്.

മതേതരത്വത്തിൻറെയും ഐക്യത്തിൻറെയും ഏകീകരണ രൂപമായ ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തിൽ രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത ശാന്തിയും സമാധാനവും വിളയാടുന്ന രാഷ്ട്ര സങ്കല്പത്തിന് ഐക്യദാർഡ്യമായി പുതിയ കുരുന്നിനെ ഇന്ത്യയെന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു. പാലായനം ചെയ്ത് എത്തപ്പെടുന്നവരുടേയും പിന്തള്ളപ്പെടുന്നവരുടേയും അനാഥത്വത്തിൽ നിന്നും സനാഥത്വത്തിൽ എത്തപ്പെടുന്നവരുടേയും ഏകീകരണ രൂപമാണ് ഇന്ത്യ. ഇതിലേറെയും കുട്ടികളാണ്. ഇതിനായി രാജ്യത്തിൻറെ ബഹുസ്വരത എക്കാലവും  ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും സൈറണും എത്തി. ഒപ്പം  ഓഫീസിൽ ഔദ്യോഗിക ജോലികളിൽ ഏർപ്പെട്ടിരുന്ന ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപിയുടെ മൊബൈലിലേക്കും ബീപ് സന്ദേശമെത്തി. ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപയും, ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 9.30-ന് എസ്എ ടി ആശുപത്രിയിൽ എത്തിച്ചു. 

ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ തുടരുകയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ ലഭിച്ച കുട്ടികൾക്ക് പേരിടുന്നതിലും സമിതി വ്യത്യസ്തത കാണിച്ചു. മഴ, വേനൽ, നില, അറിവ്, പ്രഗ്യാൻ ചന്ദ്ര എന്നിങ്ങനെ നീളുന്നു പേരുകൾ. മെയ് മാസത്തിൽ ലഭിച്ച വേനൽ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അച്ഛനമ്മമാരുടെ കൈപിടിച്ച് സമിതിയിൽ നിന്ന് രണ്ടു ദിവസം മുമ്പ് പടിയിറങ്ങി.  

Read more: സംസ്ഥാനത്ത് ആദ്യം, സർക്കാർ മേഖലയിലെ 150 ആയുഷ് സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം , കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 145 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്. 2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള  തിരുവനന്തപുരം ഹൈടെക് അമ്മത്തോട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞുമാണ് ഇന്ത്യ. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios