ജോലിക്കാരായ ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളിലൊരാള്‍ക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. വീട്ടിനകത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ആയ കുഞ്ഞിനെ ഉപദ്രവിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയത്

ജോലി ചെയ്യുന്ന ദമ്പതികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ ആയമാരെ ( Babysitter ) വയ്ക്കുന്നത് സാധാരണമാണ്. അല്‍പം കൂടി വളര്‍ന്ന കുട്ടികളാണെങ്കില്‍ അവരെ ഡേ കെയര്‍ ( Day Care ) പോലുള്ള കേന്ദ്രങ്ങളില്‍ ആക്കുകയും ചെയ്യാറുണ്ട്. 

തങ്ങളുടെ കുഞ്ഞുങ്ങളെ ഇവര്‍ നന്നായി നോക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇത്തരം മാര്‍ഗങ്ങളെല്ലാം അവലംബിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഈ കണക്കുകൂട്ടലുകള്‍ തെറ്റാം. 

അത്തരമൊരു ദാരുണമായ സംഭവമാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എട്ട് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ആയ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ തലച്ചോറിന് പരിക്കേറ്റിരിക്കുന്നുവെന്നാണ് വാര്‍ത്ത. 

ജോലിക്കാരായ ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളിലൊരാള്‍ക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. വീട്ടിനകത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ആയ കുഞ്ഞിനെ ഉപദ്രവിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ സെപ്തംബറിലാണത്രേ കുഞ്ഞുങ്ങളെ നോക്കാന്‍ ദമ്പതികള്‍ ആയയെ നിയമിച്ചത്. വീട്ടില്‍ കുഞ്ഞുങ്ങളെ കൂടാതെ പ്രായമായ അമ്മയുമുണ്ട്. ആയയെ കുഞ്ഞിനെ ഏല്‍പിച്ച ശേഷം ദമ്പതികള്‍ ജോലിക്ക് പോവുകയാണ് പതിവ്.

എന്നാല്‍ അടുത്തിടെയായി പകല്‍സമയത്ത് കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയര്‍ന്നുകേള്‍ക്കുന്നതായി അയല്‍ക്കാര്‍ ദമ്പതികളോട് പറഞ്ഞു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിനകത്ത് സിസിടി സ്ഥാപിച്ചത്.

സംഭവം നടന്ന ദിവസം കുഞ്ഞ് അസാധാരണമായി കരയുകയും പിന്നീട് ബോധരഹിതനാവുകയും ചെയ്തുവെന്ന് അമ്മയാണ് ദമ്പതികളെ ഫോണില്‍ വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറിന് പരിക്ക് പറ്റിയതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 

തുടര്‍ന്ന് സിസിടിവി പരിശോധിച്ച ദമ്പതികള്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. ആയ കുഞ്ഞിന്റെ ചെവിക്ക് പിടിച്ച് തിരിക്കുകയും പലവട്ടം കുഞ്ഞിനെ കിടക്കയിലേക്ക് എറിയുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഇവരെ വധശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

Also Read:- കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം