Asianet News MalayalamAsianet News Malayalam

ഭക്ഷണം 'കുഞ്ഞപ്പന്‍' ഉണ്ടാക്കും; ഇത് കൊവിഡിന് ശേഷമുള്ള 'ട്രെന്‍ഡ്'

മനുഷ്യരുമായുള്ള സമ്പര്‍ക്കം കുറച്ച്, കൊവിഡില്‍ നിന്ന് സുരക്ഷിതരാകാന്‍ പല സ്ഥാപനങ്ങളും കണ്ടെത്തിയ മാര്‍ഗമായിരുന്നു, മനുഷ്യരായ ജോലിക്കാര്‍ക്ക് പകരം റോബോട്ടുകളെ സ്ഥാപിക്കുകയെന്നത്. ഉപഭോക്താക്കള്‍ക്കും ഏറെ സംതൃപ്തിയാണ് ഈ രീതി നല്‍കുന്നത്. 

chinese school uses robot to cook and serve food for children
Author
China, First Published Dec 2, 2020, 2:51 PM IST

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന സിനിമ മലയാളി പ്രേക്ഷകരെ ഒന്നടങ്കം കൗതുകത്തിലാഴ്ത്തിയ ഒരു ചിത്രമായിരുന്നു. മനുഷ്യനെ വെല്ലുന്ന റോബോട്ടുകള്‍ സൃഷ്ടിക്കപ്പെടുമെന്നും അവ മനുഷ്യര്‍ക്കിടയില്‍ മോശമല്ലാത്ത സ്ഥാനം നേടുമെന്നുമെല്ലാം ആ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തി. 

കേരളത്തിലോ, ഇന്ത്യയിലോ ഒന്നും നിലവില്‍ ഇത്തരത്തില്‍ മനുഷ്യന് പകരം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അത്ര വ്യാപകമായിട്ടില്ല. എന്നാല്‍ ചൈനയില്‍ സ്ഥിതിഗതികള്‍ അങ്ങനെയല്ല. റോബോട്ടുകളുടെ ഉപയോഗം വളരെ കൂടുതലാണ് ചൈനയില്‍. 

റെസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍ പോലുള്ളയിടങ്ങളില്‍ സേവനം നടത്തുന്നതിന് കാര്യമായി റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന രാജ്യക്കാരാണ് ചൈനക്കാര്‍. ഇവിടെ കൊവിഡിന്റെ വരവോടുകൂടി റോബോട്ടുകളുടെ ഉപയോഗം വീണ്ടും കൂടിയിരിക്കുകയാണ്. 

മനുഷ്യരുമായുള്ള സമ്പര്‍ക്കം കുറച്ച്, കൊവിഡില്‍ നിന്ന് സുരക്ഷിതരാകാന്‍ പല സ്ഥാപനങ്ങളും കണ്ടെത്തിയ മാര്‍ഗമായിരുന്നു, മനുഷ്യരായ ജോലിക്കാര്‍ക്ക് പകരം റോബോട്ടുകളെ സ്ഥാപിക്കുകയെന്നത്. ഉപഭോക്താക്കള്‍ക്കും ഏറെ സംതൃപ്തിയാണ് ഈ രീതി നല്‍കുന്നത്. 

അത്തരത്തില്‍ ഷാങ്ഹായില്‍ ഒരു സ്‌കൂളിലും റോബോട്ട് എത്തിയിരിക്കുകയാണിപ്പോള്‍. ഇവിടെ കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതും, വിളമ്പിനല്‍കുന്നതുമെല്ലാം നമ്മുടെ 'കുഞ്ഞപ്പനെ' പോലൊരു റോബോട്ടാണ്. ഏതാണ്ട് മൂന്ന് മീറ്ററോളം ഉയരമാണ് ഇതിനുള്ളത്. ഇരുകൈകളും വച്ച് മുട്ട പുഴുങ്ങുന്നതും ചിക്കന്‍ വിഗ്‌സ് വറുക്കുന്നതുമെല്ലാം കണ്ടാല്‍ ഒരു മനുഷ്യന്റെ കുറവ് അനുഭവപ്പെടുകയേയില്ലെന്നാണ് 'മിന്‍ഹാങ് ഹൈസ്‌കൂള്‍' അധികൃതര്‍ പറയുന്നത്. 

ഭക്ഷണം തയ്യാറാക്കുമ്പോള്‍ റോബോട്ട് ആയതിനാല്‍ തന്നെ ചേരുവകളുടെ അളവുകളെല്ലാം കൃത്യമായിരിക്കുമെന്നും അതോര്‍ത്ത് തല പെരുപ്പിക്കേണ്ട ജോലി കൂടി കുറഞ്ഞുകിട്ടിയെന്നും ഇവര്‍ പറയുന്നു. ഭക്ഷണ സമയമാകുമ്പോള്‍ മെസില്‍ കയറി കുട്ടികള്‍ക്ക് വേണ്ട പാത്രങ്ങള്‍ നിരത്തിവയ്ക്കുന്നത് പോലും 'റോബോ ബ്രോ' ആണത്രേ. 

'ക്‌സിക്‌സിയാങ് ഇന്റലിജന്റ് കിച്ചന്‍' എന്ന കാറ്ററിംഗ് ബ്രാന്‍ഡാണ് സ്‌കൂളിന് ഈ റോബോട്ടിനെ നല്‍കിയത്. ഇപ്പോള്‍ നിരവധി സ്‌കൂളുകള്‍ അടക്കം പല സ്ഥാപനങ്ങളും തങ്ങളെ റോബോട്ടുകള്‍ക്കായി തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നാണ് 'ക്‌സി ക്‌സിയാങ് ഇന്റലിജന്റ് കിച്ചന്‍' സൂചിപ്പിക്കുന്നത്. പ്രയോജനപ്രദമായ ഫലമാണ് റോബോട്ടിനുള്ളതെന്നും കൊവിഡ് കാലത്ത് സുരക്ഷിതമായ ഇടപെടലുകള്‍ക്ക് അനുയോജ്യമാണ് റോബോട്ടുകളെന്നുമാണ് ഇതിന്റെ നിര്‍മ്മാതാക്കളും അവകാശപ്പെടുന്നത്.

Also Read:- കൊവിഡിന് ശേഷം ഇങ്ങനെ ആയാലോ! ; കിടിലന്‍ മാതൃകയുമായി ഒരു നഗരം...

Follow Us:
Download App:
  • android
  • ios