ഈ ഗ്രാമത്തിൽ നെെറ്റ് പെട്രോളിംഗ് നടത്തുന്നത് പൊലീസല്ല പ്രേതങ്ങളാണ്, സന്ധ്യ കഴിഞ്ഞാൽ ആരും പുറത്തിറങ്ങില്ല
പൊലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള്‍ വകവെച്ചിരുന്നില്ല. ജനങ്ങളെ ഓടിക്കാൻ പ്രേതങ്ങൾ തന്നെ ഇറങ്ങേണ്ടി വന്നു. കെപുവ ഗ്രാമത്തിൽ പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു.
ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പൊലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ 'പൊക്കോംഗ്' കളെ ഇറക്കി.ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍ ഏറെ ഭീതി വിതയ്ക്കുന്നവയാണ് പൊക്കോംഗുകള്‍. തലയിലും കാലിലും കെട്ടോട് കൂടിയ വെള്ളവസ്ത്ര വേഷത്തിലാണ് പൊക്കോംഗുകള്‍ രാത്രിയിലിറങ്ങുന്നത്.
പൊക്കോംഗുകള്‍ ജനക്കൂട്ടത്തിന് അരികിലേക്ക് എത്തുമ്പോള്‍ നാട്ടുകാര്‍ പേടിച്ച് ഓടും. നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടുകാര്‍ രാത്രിയില്‍ കൂട്ടം കൂടുകയും രോഗബാധ പടരുമെന്നുമുള്ള ഭീതി പരക്കുകയും ചെയ്തതോടെ ഇന്തോനേഷ്യന്‍ പൊലീസും ഗ്രാമത്തിലെ യുവസംഘത്തിന്റെ തലവനും സഹകരിച്ചുണ്ടാക്കിയ തന്ത്രം വന്‍ വിജയമാകുകയായിരുന്നു. പ്രേതത്തിന്റെ വേഷം കെട്ടിയ യുവാക്കള്‍ ഭീതിയുടെ വിത്തു വിതച്ചു.
രാത്രിയിൽ പലയിടങ്ങളിലായി പൊക്കോംഗുകളെ കാണാന്‍ തുടങ്ങിയതോടെ പലരും പുറത്തറിങ്ങാതെയായി. വൈകിട്ടത്തെ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ ആരും പ്രേതത്തെ പേടിച്ച് വീട്ടില്‍ നിന്നും വെളിയില്‍ വരാതായതോടെ റോഡുകൾ വിജനമായി. ഇന്തോനേഷ്യയില്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ മാര്‍ച്ച് 31 നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രാലയം പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ അപകടമോ പ്രശ്നങ്ങളോ ഇപ്പോഴും ഇന്തോനേഷ്യന്‍ ജനത ഗൗരവത്തില്‍ എടുക്കുന്നില്ല ;- കെപുവാ ഗ്രാമത്തിലെ തലവന്‍ പ്രിയാഡി പറയുന്നു. വീട്ടില്‍ അടങ്ങിയിരിക്കാനുള്ള നിര്‍ദേശമെല്ലാം അവഗണിച്ച് അവര്‍ ഇപ്പോഴും സാധാരണ ജീവിതം നയിക്കുകയാണ്. ഇത്തരക്കാരെ വീട്ടിലിരുത്താന്‍ പ്രേതത്തിനല്ലാതെ ആര്‍ക്കും പറ്റില്ലെന്നും അദ്ദേഹം പറയുന്നു.