വിവാഹത്തിനായി ഒരുക്കിയ ഭക്ഷണം അനാഥമന്ദിരത്തിൽ നൽകി; മാതൃകയായി ദമ്പതിമാര്‍
ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്.
കൊറോണക്കാലത്തെ വിവാഹങ്ങള്‍ പലതും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അതിനിടയില്‍ ഓണ്‍ലൈന്‍ വിവാഹങ്ങളും ട്രെന്‍ഡിങ് ആകുന്നുണ്ട്. ഇപ്പോഴിതാ വിവാഹച്ചെലവുകൾക്കായി നീക്കിവച്ച തുക കൊണ്ട് അനാഥമന്ദിരത്തിൽ ഭക്ഷണം വിതരണം ചെയ്ത ദമ്പതികളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒഹിയോ സ്വദേശികളായ ടെയ്ലറും മെലാനിയുമാണ് ഈ പുണ്യ പ്രവർത്തിയിലൂടെ നിരവധി പേര്‍ക്ക് മാതൃകയാകുന്നത്. ആർഭാടമായി വിവാഹം നടത്തണമെന്നായിരുന്നു ഇരുവരുടെയും പദ്ധതി. അതിനിടയിലാണ് കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ മാറ്റിമറിച്ചത്.
ഇതോടെ വിവാഹച്ചെലവുകൾ ചുരുക്കിയെങ്കിലും ഏൽപ്പിച്ച ഭക്ഷണത്തിന്റെ കാര്യത്തിൽ നിന്ന് ഇരുവരും പിന്നോട്ടുമാറിയില്ല. പകരം ആ ഭക്ഷണം അന്നേദിവസം അനാഥമന്ദിരത്തിന് നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
150ഓളം പേർക്കുള്ള ഭക്ഷണമാണ് മെലാനിയും ഭർത്താവും ലോറാസ് ഹോം എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആശ്രിത മന്ദിരത്തിലേക്ക് നൽകിയത്. ഇരുവരും ചേര്‍ന്നു അന്തേവാസികൾക്ക് ഭക്ഷണം വിളമ്പികൊടുക്കുകയും ചെയ്തു.
അന്തേവാസികളെല്ലാവരും തങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രാർഥിക്കുമെന്നു പറഞ്ഞതായും മെലാനി പറയുന്നു. 'ഒരു രാജകുമാരിയെ പോലെയാണ് അവര്‍ എന്നെ കണ്ടത്. ആ ദിവസത്തിന് മുന്‍പ് ആരും താനിത്രത്തോളും സുന്ദരിയാണെന്നു പറഞ്ഞിട്ടില്ല' - മെലാനി പറയുന്നു.