സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ദൃശ്യം 3 ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്
ദൃശ്യത്തോളം മറുഭാഷാ സിനിമാപ്രേമികളില്‍ താല്പര്യം സൃഷ്ടിച്ച മറ്റൊരു മലയാള സിനിമാ ഫ്രാഞ്ചൈസി ഇല്ല. മറുഭാഷകളില്‍ വന്ന റീമേക്കുകള്‍ തന്നെ അതിന് കാരണം. അതിനാല്‍ത്തന്നെ അത്രയും വലിയ കാത്തിരിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതു പോലെയുള്ള ഒരേ തരത്തിലുള്ള പോസിറ്റീവ് അഭിപ്രായങ്ങളല്ല തിയറ്ററില്‍ എത്തിയതിന് പിന്നാലെ മൂന്നാം ഭാഗത്തിന് ലഭിച്ചത്. അതേസമയം ഓപണിംഗിലോ പിന്നീടുള്ള കളക്ഷനിലോ അത് പ്രതിഫലിച്ചുമില്ല. ദൃശ്യം ഫ്രാഞ്ചൈസിക്കുള്ള ജനപ്രീതി തന്നെ അതിന് കാരണം. സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചതെങ്കിലും സ്വന്തമായി കണ്ടറിയാന്‍ പ്രേക്ഷകരില്‍ ഒരു വലിയ ശതമാനവും തീരുമാനിച്ചതോടെ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം നേടിയത്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിലും ചിത്രം ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3. എമ്പുരാനെ ആറാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് എമ്പുരാന്റെ ലൈഫ് ടൈം കേരള ഗ്രോസ് ജീത്തു ജോസഫ് ചിത്രം മറികടന്നിരിക്കുന്നത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ലചിത്രം കേരളത്തില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 86.34 കോടിയാണ്. വാഴ 2 ആണ് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയിട്ടുള്ള എക്കാലത്തെയും ചിത്രം. 129.55 കോടി ആയിരുന്നു ചിത്രത്തിന്റെ കേരള ഗ്രോസ്.
രണ്ടാം സ്ഥാനത്ത് ലോക ചാപ്റ്റര്‍ 1 ചന്ദ്രയും. 121.95 കോടി ആയിരുന്നു ലോകയുടെ കേരളത്തിലെ നേട്ടം. മോഹന്‍ലാല്‍ ചിത്രമായ തുടരും ആണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. നേട്ടം 118.90 കോടി. കേരളം നേരിട്ട പ്രളയം ദൃശ്യവത്കരിച്ച 2018 ആണ് നാലാമത്. നേട്ടം 89.20 കോടി. പ്രദര്‍ശനം അവസാനിപ്പിക്കുംമുന്‍പ് ചിത്രം ലിസ്റ്റില്‍ എവിടെയെത്തും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ട്രാക്കര്‍മാര്‍. അതേസമയം ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമായിരുന്നു ദൃശ്യം 3 ല്‍ ജീത്തു ജോസഫിന്റേത്. ആദ്യ രണ്ട് ഭാഗങ്ങളില്‍ ട്വിസ്റ്റുകള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നുവെങ്കില്‍ മൂന്നാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ മാനസിക വ്യവഹാരങ്ങളിലേക്കാണ് സംവിധായകന് ക്യാമറ ഫോക്കസ് ചെയ്തത്.



