വീല്‍ചെയറില്‍ ഒറ്റയ്ക്ക് കടലുകാണാന്‍ പോയ ഓര്‍മ്മ; മരണശേഷവും എഴുത്തിലൂടെ ജീവിച്ച് ഫാസില്‍...
'കടലിനോടിങ്ങനെ അടുക്കുമ്പോ വല്ലാത്തൊരു മുഹബ്ബത്ത്... ഇത്രേം ദൂരം വന്നത്‌കൊണ്ടാന്നറീല, എന്തോ ഒരിത്. ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോ ഒന്ന് പ്രേമിക്കാന്‍ തോന്നാ...' വീൽചെയറിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് കടലുകാണാന്‍ പോയ ഫാസിൽ, മരണശേഷവും വൈറലായി എഴുത്ത്
ജീവിതം ഒരു വീല്‍ചെയറിലേക്ക് ഒതുങ്ങുകയായിരുന്നില്ല, ഫാസിലിന്. വിധി തന്നെയേല്‍പിച്ച വീല്‍ചെയറിലിരുന്ന് സ്വതന്ത്രമായ യാത്രകള്‍ നടത്താനായിരുന്നു ഫാസില്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ മരണശേഷവും ഫാസിലിന്റെ എഴുത്തുകള്‍ വീണ്ടും ഓര്‍ത്തെടുക്കുകയാണ് കൂട്ടുകാര്‍.
മലപ്പുറം വെളിമുക്ക് വാല്‍പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെയും ഹഫ്‌സത്തിന്റെയും മകനായ മുഹമ്മദ് ഫാസില്‍ അഞ്ച് വയസുവരെ മിടുക്കനായി ഓടിനടന്നിരുന്നു. പിന്നീടാണ് 'മസ്‌കുലാര്‍ ഡിസ്‌ട്രോഫി'യെന്ന, പേശികളുടെ ബലം ചോര്‍ത്തിയെടുക്കുന്ന അസുഖം ബാധിച്ചത്.
പതിയെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാന്‍ തുടങ്ങി. ആറ് വയസ് കടന്നപ്പോഴേക്കും പൂര്‍ണ്ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ആരും അടിമുടി നിരാശപ്പെട്ട് പോകുമായിരുന്ന ആ ഘട്ടത്തില്‍ നിന്ന് ആത്മവിശ്വാസത്തോടെ ഫാസില്‍ പഠിക്കാനിറങ്ങി. സ്‌കൂളിലേക്ക് പോയി. കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവിട്ടു.
ഓരോ വയസ് കൂടുംതോറും ഫാസിലിന്റെ ജീവിതത്തോടുള്ള വീക്ഷണവും പക്വതയാര്‍ന്നുവന്നു. ചലനശേഷിയില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവരോട്, ധൈര്യത്തോടെ പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചു. തന്റെ ജീവിതം തന്നെയാണ് അതിന് ഉദാഹരണമായി ഫാസില്‍ മുന്നോട്ടുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഫാസിലിന്റെ എഴുത്തുകള്‍ക്ക് പ്രിയക്കാരേറെയായിരുന്നു. രോഗത്തിന്റെ അവശതകളെ തുടര്‍ന്ന് കഴിഞ്ഞ മാസം ഫാസില്‍ ലോകത്തോട് യാത്ര പറഞ്ഞിറങ്ങിയെങ്കിലും ഇപ്പോഴും ചില എഴുത്തുകള്‍, സുഹൃത്തുക്കളുടെ മനസിലേക്ക് ഫാസിലിന്റെ സാന്നിധ്യമെത്തിക്കുകയാണ്.
വീല്‍ചെയറിലിരുന്ന് ഒറ്റയ്ക്ക് കടല് കാണാന്‍ വെളിമുക്കില്‍ നിന്ന് പരപ്പനങ്ങാടി വരെ പോയ ഫാസില്‍. ആ യാത്രയുടെ വിവരണമാണ് ഇപ്പോള്‍ വീണ്ടും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്നത്. സൂക്ഷമവും സ്പര്‍ശിയുമായ ഫാസിലിന്റെ എഴുത്തിന് വീണ്ടും ആരാധകര്‍ കൂടുന്നതേയുള്ളൂ...
ഫാസിലിന്റെ കുറിപ്പ്...
രാവിലെ ഏകദേശം ആറരയ്ക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.ഉമ്മയോട് മാത്രം സത്യം പറഞ്ഞു,ബാക്കില്ലൊരോട് പറയാന്‍ മാത്രം ധൈര്യം ഇല്ലായ്ക എന്ന് വേണേല്‍ പറയാം.ഇറങ്ങിക്കഴിഞ്ഞ് പിന്നെ എല്ലാം അറിഞ്ഞാലും കുഴപ്പമില്ല.
അത്രയും നേരത്തെ ഞാന്‍ ആദ്യമായാണ് വണ്ടിയെടുത്ത് പുറത്ത് പോകുന്നത്.വെട്ടം വീണ് തുടങ്ങുന്ന ആ നേരത്ത് പുറത്ത് കണ്ടതിനാല്‍ പലര്‍ക്കും'യേട്ക്കാ രാവിലെന്നെ'എന്ന ചോദ്യം.പരിചയാക്കാരോട് പച്ചക്ക് നല്ല അന്തസ്സോടെ പല നുണകളും വച്ച് കാച്ചി.
എന്നാലും അയ്യപ്പേട്ടനോട് നുണ പറഞ്ഞത് ശരിയായില്ലെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.നാഷ്ണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ തിരക്ക് കുറവ് രാവിലെ യാത്ര പൊളിക്കുമെന്ന ബള്‍ബ് കത്തിച്ചു.ഞാന്‍ ഇറങ്ങാന്‍ വൈകിയെന്ന തോന്നല്‍ കുറച്ച് വേദന ഉണ്ടാക്കി.അങ്ങനെ ചെറിയൊരു തണുപ്പില്‍ മെല്ലെ മെല്ലെ മ്മടെ വണ്ടി കുതിച്ചോണ്ടിരിക്കുമ്പോഴാണ്‍ ഒരു ചെങ്ങായ്‌നെ കണ്ടത്,റാഫി.ഓനോട് എന്തോ സത്യം പറയാന്‍ തോന്നി.
''പരപ്പനങ്ങാടീക്കാ.....''
''അവിടെന്താ?''
''കടല് കാണാന്‍!''
എസ്.അതിന് തന്നെയാണ്.കുറച്ച് നാളായി കാണുന്ന സ്വപ്നം.ഒറ്റക്ക് ഒന്ന് കടല് കാണാന്‍ പോകണം.....അതിനുള്ള പുറപ്പാടാണിത്. അങ്ങനെ അവന്‍ പോയി. ആലിഞ്ചുവട് എത്തുന്നതിന് മുന്‍പ് ഒരു ചെറിയ പോക്കറ്റ് റോഡ്,എളുപ്പമാകും എന്ന് കരുതി കയറിയതാണ്.പക്ഷെ അത് കുറച്ച് ദൂരം കൂടിയോന്നൊരു സംശയം.സ്‌കൂളില്‍ നിന്ന് വരുമ്പോ ഇടക്ക് അതുവഴി വരാറുണ്ടെങ്കിലും അത്ര ശ്രദ്ധിക്കാറില്ല.
റോഡ് അടിച്ച് വാരുന്ന ഇത്താത്തമാരും മദ്രസേല്‍ പോകുന്ന കുട്ടികളും കട തുറക്കാനെത്തുന്ന കാക്കമാരും ചേട്ടന്മാരും എല്ലാം എന്നെക്കണ്ട് ധൃതങ്കപുളകിതമാകുന്നത് ഞാന്‍ കണ്ടു.അതില്‍ ഞാനും അല്‍പ്പം പുളകിതനായി.അങ്ങനെ അലിഞ്ചുവട്-പുത്തിരിക്കല്‍ റോഡിലേക്ക് കടന്നു പിന്നെ എന്റെ യാത്ര.അമ്പലവും പള്ളിയും പുല്ലും പുഴയും ദോശചുടുന്ന ശബ്ദങ്ങളും കുക്കറുകളുടെ കൂവലും രാവിലത്തെ ചൂട്‌പേപ്പര്‍ വായനയില്‍ പ്രണയം പങ്കിടുന്ന ചെറുപ്പക്കാരായ വല്ലിപ്പമാരും വല്ലിമ്മമാരും മുത്തശ്ശന്മാരും മുത്തശ്ശിമാരും.അങ്ങനെ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച യാത്ര.വഴിയില്‍ പലരെയും കണ്ടു.പലതും പറഞ്ഞു.അങ്ങനെ നീങ്ങികൊണ്ടിരിക്കാണ്....എങ്ങും നിര്‍ത്തുന്നില്ല എന്നതാണ് വേറൊരു ഇത്.
ഒരു 7.45 ഒക്കെ ആയപ്പോ പുത്തിരിക്കല്‍ എത്തി....പിന്നെയും താണ്ടാന്‍ കുറച്ച്കൂടെ ഉണ്ടായിരുന്നു വഴി.കുറച്ച്കൂടെ തിരക്കുള്ള റോഡില്‍ എത്തി.എന്നാലും വല്യ കുഴപ്പം ഇല്ലാതെ നീങ്ങാന്‍ പറ്റി.കുറച്ച് ജനത്തിരക്കും ഉണ്ടായിരുന്നു.ചുറ്റും പലയാളുകളും നോക്കുന്നുണ്ടായിരുന്നു.ചിലരുടെ കണ്ണുകളില്‍ സഹതാപമാണ്.ചിലരുടെ കണ്ണില്‍ ഈ ജനത്തിരക്കുള്ള വീഥിയില്‍ എന്തിനാ ഈ വെളുപ്പാംകാലത്ത്. മറ്റുചിലര്‍? മറ്റേതിനാകും,കായിക്കേ, പാവം'.
ബാക്കി എന്തും സഹിക്കാം.പക്ഷെ അവസാനം പറഞ്ഞപോലുള്ള നോട്ടമുണ്ടല്ലോ അത് സഹിക്കാന്‍ കുറച്ച് പാടാണ്... ഓവര്‍ ബ്രിഡ്ജ് കേറി തുടങ്ങുമ്പോഴാണ് നഈമിക്ക വരുന്നത്.കടല് കാണാന്‍ പോകാന്ന് പറഞ്ഞപ്പോ മൂപ്പര് ഒന്ന് ചിരിച്ചു. ഹൃദയം തുറന്ന ചിരി. അത്‌പോലുള്ള ചിരികള്‍ ലോകത്ത് വളരെ വിരളമായത് കൊണ്ടാകാം ലോകം ഗതി പിടിക്കാത്തത്.അതാകാം മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത്.അതാകാം ന്യൂന പക്ഷത്തെ തീവ്രവാദികളാക്കി മുദ്രകുത്തി ചുട്ടുകൊല്ലുന്നതും.
അങ്ങനെ നീങ്ങിത്തുടങ്ങിയപ്പോ സൈക്കളില്‍ പത്രം വിറ്റ് വരുന്ന ഒരു പത്താം ക്ളാസ്‌കാരനെ പരിചയപ്പെട്ടു. പേര് മറന്നു. പാലത്തിലെ ഇടക്കുള്ള ചാട്ടം ഡ്രൈവ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി.ചീറിപ്പായുന്ന ബസൊന്നും അതുവഴി വന്നേക്കരുതേയെന്ന് ഒരു ആത്മഗതം ചെയ്തു. വന്നില്ല ഭാഗ്യം.
പാലം കടന്നു. ശേഷം റോഡും. അങ്ങനെ പരപ്പനങ്ങാടി എത്തി. കുറച്ച് മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല.അവിടെ ഒരു ബന്ധുവീട് ഉണ്ട്.അവിടെപ്പോയി കസിന്‍സിനെയും കൂട്ടി കടല് കാണാന്‍ പോയി!
കടലിനോടിങ്ങനെ അടുക്കുമ്പോ വല്ലാത്തൊരു മുഹബ്ബത്ത്...
ഇത്രേം ദൂരം വന്നത്‌കൊണ്ടാന്നറീല, എന്തോ ഒരിത്. ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോ ഒന്ന് പ്രേമിക്കാന്‍ തോന്നാ...
തിര കുറവാണ്. കുറച്ച് മീന്‍ പിടുത്താക്കര്‍ ചില ഭാഗങ്ങളില്‍ വല വിരിച്ച് കാണുന്നുണ്ട്. കുറച്ച് കുട്ടികള്‍ കടലില്‍ നീന്തുന്നു.അവര് നീന്തുന്നത് കണ്ട് അനിയന്മാരിങ്ങനെ മുട്ടി നില്ക്കാണ്, ചാടട്ടെ ചാടട്ടെ എന്നും ചോദിച്ച്. അവസാനം അവര് പറഞ്ഞു ഞങ്ങള്‍ ചാടുന്നില്ല, ഒന്ന് കാലിട്ടും വരാം. അതിന് സമ്മതിച്ച് കൊടുക്കാതെ നിര്‍വാഹമില്ല. സമ്മതം മൂളേണ്ട താമസം ഒരൊറ്റ ഓട്ടമായിരുന്നു.....
കടപ്പുറത്ത് കാറ്റ് കൊള്ളുന്നതിനിടയി ഒരുപാട് ചേട്ടന്‍സിനെ കണ്ടു.അവര്‍ക്ക് ചോദിക്കാനുള്ളത് എന്റെ ടെട്രാ ഇ എക്‌സ്‌നെ കുറിച്ചായിരുന്നു. ഇങ്ങനെയുള്ള ഒരു വീല്‍ചയര്‍ അവര്‍ ആദ്യമായി കാണുകയായിരിക്കും. അപ്പൊ അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഒരുപാട് ചോദ്യങ്ങള്‍....
ഇവനെപ്പറ്റി ചോദിക്കുന്നോരോടൊക്കെ ഇവനെ പരിചയപ്പെടുത്തികൊടുക്കാന്‍ എനിക്ക് വലിയ ഇഷ്ട്ടമാണ്. ആ കടപ്പുറക്കാര്‍ക്ക് എന്തോ ഒരു പ്രത്യേകത ഞാന്‍ കാണുന്നുണ്ട്. നല്ല സ്‌നേഹമുള്ള മനുഷ്യന്മാര്‍. വെളിമുക്കില്‍ നിന്ന് വന്നു എന്ന് പറഞ്ഞപ്പോ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അവരില്‍ കാണുന്നെ ഇല്ല. പുറത്തേക്കിറങ്ങുമ്പോ മനസ്സിന് കുറച്ച് സന്തോഷം കിട്ടുമല്ലോന്ന് അവര്‍ എനിക്ക് പറഞ്ഞ് തരാന്‍ തുടങ്ങി. അത്രയും മതിയായിരുന്നു എനിക്കവരുടെ ഹൃദയമളക്കാന്‍.
അങ്ങനെ കടലും കണ്ട് തിരിച്ച് അനിയന്‍സിന്റെ(കസിന്‍സിന്റെ)വീട്ടില്‍ കയറി.അവിടെ കുറച്ച് സമയം ചിലവയിക്കല്‍ നിര്‍ബന്ധമായിരുന്നു. കാരണം,വീല്‍ചയറിലെ ചാര്‍ജ് പരിമിതമായിക്കഴിഞ്ഞിരുന്നു. അങ്ങനെ അവിടെ കയറി. ചാറ്ജ് ചെയ്യാനിട്ടു. പ്രാതലും ഉച്ചഭക്ഷണവുമൊക്കെ അവിടുന്നായിരുന്നു.
മൂന്ന് മണിക്ക് തിരിച്ചിറങ്ങാനാ കരുതിയെ. ഒന്നൂടെ വെയില്‍ ആറിക്കോട്ടെയെന്നുവച്ച് മൂന്നര ആകാന്‍ കാത്തിരുന്നു. ആ കാത്തിരിക്കലിനിടയില്‍ വെയിലിന്റെ നിറം മാറി. ചെറുതായിട്ട് ഇടിയും മുഴങ്ങി. പിന്നെ ഒര് ഓട്ടമായിരുന്നു. കത്തിച്ച് വിടണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു. അതിന് മ്മടെ വണ്ടിക്കൊരു സ്പീഡ് ലിമിറ്റ് ണ്ട്. അതിനപ്പുറത്തേക്ക് പോകില്ല.മാനം കണ്ടിട്ട് എനിക്ക് പേടി തോന്നി.
മഴ വന്നാല്‍!
ആ പേടിയില്‍ അങ്ങനെ നിര്‍ത്താതെ വിട്ടുകൊണ്ടിരുന്നു. വീട്ടിലേക്ക് ഇനി ഒന്‍പത് കിലോമീറ്റര്‍. ഏകദേശം ഒരു മണിക്കൂര്‍.ജോയ് സ്റ്റിക്കില്‍ കവറിടാന്‍ വേണ്ടി നിര്‍ത്തിയപ്പോ മഴക്കാര്‍ എന്റെ മുന്നില്‍ മൂടി നില്‍ക്കുന്നു. മഴ പെയ്യാരുതേ എന്ന് ആശിച്ചു പോയി കുറച്ച് നേരത്തേക്ക്. പിന്നെ അത് എന്റെ സ്വാര്‍ത്ഥതയാണെന്ന് തോന്നിപ്പോയി. ചില നേരത്ത് മഴക്ക് വേണ്ടി കൊതിക്കും.അപ്പൊ ദൈവത്തിനോട് പറയും ദൈവമേ മഴ തരണേ... പിന്നെ നമ്മള്‍ പുറത്തായിരിക്കുമ്പോ, അല്ലെങ്കില്‍ മഴ നനയും നമുക്ക് നമുക്ക് നഷ്ടമുണ്ടാകും എന്നാകുമ്പോ മഴ വേണ്ട. സേഫ് സോണില്‍ ആയിരിക്കുമ്പോ മാത്രം മഴ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥനായ എന്നെപ്പറ്റി ഞാന്‍ തന്നെ ഓര്‍ത്തുപോയി. ഇടിമുഴങ്ങുന്നുണ്ട്....
മഴ ചാറുന്നുണ്ടായിരുന്നു,ചെറുതായിട്ട്. അത് കൊള്ളുകയല്ലാതെ നിര്‍വാഹമില്ല.അങ്ങനെ ഒരു വിധം അതിര്‍ത്തി പ്രദേശത്ത് എത്തി. ഇനിയുമുണ്ട് 5 കിലോമീറ്റര്‍. അരമണിക്കൂറോളം സമയവും. കുന്നത്ത്പറമ്പ് എത്തിയപ്പോ മഴയത്ത് കുടുങ്ങിപ്പോകും എന്നുറപ്പായി...
അപ്പോഴാണ് ദൈവദൂതനെ പോലെ ഒരു സുഹൃത്തിനെ കണ്ടുത്. വണ്ടി ഒരു കടയില്‍ കയറ്റിയിട്ടു. അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് അവന്‍ ഫെയ്‌സിന്റെ വണ്ടിയും കൊണ്ട് വന്നു. വീല്‍ചെയര്‍ എടുത്ത് പൊക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം നല്ല വെയ്റ്റാണ്. എന്തായാലും നേരെ റയീസ്‌ക്കാന്റെ വീട്ടിലെത്തി. അവിടെ നിന്നായിരുന്നു എല്ലാത്തിന്റേം തുടക്കം. ശേഷം നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടില്‍ കയറുമ്പോ സമയം 6.30.
പന്ത്രണ്ട് മണിക്കൂറായി പുറത്തായിരുന്നു. സ്വതന്ത്രമായി, എന്റേതായ ലോകത്ത് പറന്ന് നടക്കായിരുന്നു.
വെളിമുക്കില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള പരപ്പനങ്ങാടി പോവുക എന്നത് ഒരു വലിയ യാത്രയോ അനുഭവമോ അല്ല സാധാരണഗതിയില്‍. പക്ഷെ ഈ യാത്ര ഇലക്ട്രിക് വീല്‍ചെയറില്‍ ആയിരുന്നു എന്നതിനാല്‍ മാത്രം പ്രസക്തമാണ്.