ഫാഷൻ ഉപകരണങ്ങൾ അപഹരിച്ചത് മനുഷ്യ ജീവനുകള്‍...
ഫാഷന്‍റെ പേരില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഫാഷന്‍ വില്ലനായാലുളള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
ഫാഷന്‍റെ പേരില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഫാഷന്‍ വില്ലനായാലുളള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതേ, അത്തരത്തില്‍ ജീവന് വരെ ഭീഷണിയായ പലതും പണ്ടത്തെ ഫാഷൻ ലോകത്തുണ്ടായിരുന്നു. അറിയാം ആ കഥകള്‍...
ചോപ്പിൻസ്...
നല്ല ഹീലുളള ചെരുപ്പുകള്‍ അന്നും ഫാഷന്‍ ആയിരുന്നു. 15-17 നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ചോപ്പിനുകളുടെ പുതുക്കിയ രൂപമാണ് ഇന്നത്തെ ഹീല്‍ ചെരുപ്പ്. നമ്മുക്കുളള പൊക്കത്തിനെക്കാള്‍ രണ്ടടി വരെ ഉയരം തോന്നിക്കാൻ ചോപ്പിനുകൾ സഹായിക്കുമായിരുന്നു. എന്നാല്‍ ഇവയുടെ രൂപകൽപ്പനയിലെ ചില പിഴവുകള്‍ മൂലം ഇത് ധരിച്ച സ്ത്രീകൾ അപകടങ്ങളിൽ പെടുന്നത് അന്ന് പതിവായിരുന്നു. ചോപ്പിൻസ് ധരിച്ച് നടന്ന പല സ്ത്രീകളുടെ നട്ടെല്ല് വരെ പോയിട്ടുണ്ടത്രേ.
കോർസെറ്റ്...
36-24-36 എന്ന സങ്കല്‍പ്പം പുതിയതല്ല. പണ്ടും ഇതൊക്കെ സ്ത്രീകള്‍ ശ്രദ്ധിച്ചിരുന്നു. നല്ല ആകാരവടിവ് ഉണ്ടാകാനായി അരവെണ്ണം കുറച്ചുകാണിക്കാൻ സ്ത്രീകൾ തുണിയുപയോഗിച്ച് അര ചുറ്റിക്കെട്ടിവെച്ചിരുന്നുവത്രേ. ഇതിന്റെ വെറെയൊരു രൂപമാണ് കോർസെറ്റുകൾ. ഒരുതരം അടിവസ്ത്രമായിരുന്നു കോർസെറ്റ്. കോർസെറ്റ് ധരിച്ച് ശരീരം വരിഞ്ഞ് മുറുക്കികെട്ടിവെക്കുമായിരുന്നുവത്രേ. ഇതിന് മുകളിലാണ് വസ്ത്രം ധരിക്കുക.
പത്തൊമ്പതാം നൂറ്റാണ്ടിലെ കോർസെറ്റ് ഉപയോഗം നിരവധി സ്ത്രീകളുടെ ജീവനാണ് അപഹരിച്ചത്. ഹൃദയത്തെ ബാധിച്ചും രക്തയോട്ടം നിലച്ചും, ആന്തരികാവയവങ്ങൾ ചതഞ്ഞും നിരവധി സ്ത്രീകൾ മരിച്ചു. കോർസെറ്റിലെ സ്റ്റീൽ പീസ് ഹൃദയത്തിൽ തറച്ചുകയറി 1903 ൽ ഒരു സ്ത്രീ മരിക്കുകയുമുണ്ടായി.
ലെഡ് മേക്കപ്പ്...
ചര്‍മ്മം വെളുത്തിരിക്കണം എന്ന ആഗ്രഹം അന്നും സ്ത്രീകള്‍ക്കുണ്ടായിരുന്നു. മേക്കപ്പിന് ഇന്നത്തെ പോലെ അന്നും ഡിമാന്‍റ് ഉണ്ടായിരുന്നു. വെളുക്കാനായി സ്ത്രീകള്‍ പണ്ട് മുഖത്തുപയോഗിക്കുന്ന പൗഡറിൽ ലെഡും കലർത്തിയിരുന്നു.
1920കളിലെ ഈ ലെഡ് മേക്കപ്പ് മസ്തിഷ്‌ക തകരാർ, വിശപ്പിലായ്മ , തളർവാതം തുടങ്ങിയ പല അവസ്ഥയ്ക്കും കാരണമായെന്നാണ് ചരിത്രം പറയുന്നത്.
കാലുകൾ കെട്ടിവെക്കൽ...
ഒരു പെണ്‍കുട്ടിയുടെ പാദത്തിലാണ് അവളുടെ സൗന്ദര്യം ഇരിക്കുന്നത് എന്ന് പഴമക്കാര്‍ വെറുതെ പറയുന്നതല്ല. പണ്ടുകാലത്ത് ചൈനയിൽ ചെറിയ പാദങ്ങളുളള സ്ത്രീകളോടായിരുന്നു എല്ലാവര്‍ക്കും പ്രിയം. പാദങ്ങൾ എത്ര ചെറുതാണോ അത്രയും സുന്ദരിയാണ് ഒരു സ്ത്രീയെന്നാണ് അന്നത്തെ ഒരു കാഴ്ചപ്പാട്. ഇതിനായി പാദങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ തന്നെ തുണികൾ ഉപയോഗിച്ച് വലിഞ്ഞ് മുറിക്കി കുഞ്ഞൻ ചെരുപ്പുകളിൽ തിരുകികയറ്റി കെട്ടിവെച്ചിരുന്നു അന്നത്തെ സൗന്ദര്യബോധമുളള സ്ത്രീകള്‍ . പാദം വളര്‍ന്നാലും ഇവര്‍ ചെരുപ്പ് മാറ്റില്ലായിരുന്നു.
ഒടുവിൽ കെട്ടിവച്ച ആകൃതിയിലേക്ക് പെൺകുട്ടികളുടെ പാദങ്ങൾ മാറാൻ തുടങ്ങുമായിരുന്നു. ഇത് വര്‍ഷങ്ങളോളം തുടര്‍ന്നപ്പോള്‍ സംഭവിച്ചത് കാൽ വിരലുകളുടെ ആകൃതി മാറുകയും കാല് ഒടിയുകയും ചിലര്‍ക്ക് എന്നേന്നുക്കുമായി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയുമായിരുന്നു.
സ്റ്റിഫ് കോളർ...
ഫാഷന്‍റെ കാര്യത്തില്‍ പെണ്ണുങ്ങള്‍ മാത്രമല്ല , ആണുങ്ങളുമുണ്ടായിരുന്നു. ഇറുകിയ കോളറുകളായിരുന്നു അന്ന് പുരുഷന്മാരുടെ ഫാഷന്‍. അന്ന് ഷർട്ടിനോടൊപ്പമായിരുന്നില്ല കോളർ. കഴുത്തിന് ചുറ്റും പ്രത്യേകം കോളറുകളായിരുന്നു അന്നുണ്ടായിരുന്നത്. ഇറുകിയ കോളറുകൾ കാരണം പലപ്പോഴും തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ജീവന്‍ വരെ നഷ്ടപ്പെടുകയും ചെയ്തു.
ഹെയര്‍ കോബ്...
തലമുടി ഒതുക്കി വെയ്ക്കാനായി അന്നും സ്ത്രീകള്‍ ഹെയര്‍ കോബുകള്‍ ഉപയോഗിച്ചിരുന്നു. ഇവയുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന സെല്ലിലോയ്ഡ് തീ പിടുത്തത്തിന് കാരണമായിരുന്നുവത്രേ.