ലൈംഗിക താൽപര്യം ആഹാരത്തിലൂടെ പറയുന്നവർ; വിചിത്ര കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
ലൈംഗിക വേഴ്ചക്കായി പഴംതീനി വവ്വാലുകൾ ആഹാരം പങ്കുവയ്ക്കുമെന്നാണ് ഏറ്റവും പുതുതായി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.
കെയ്റോ: പഴംതീനി വവ്വാലുകൾ വഴി പിടിപ്പെടുന്ന നിപ വൈറസ് ബാധയെക്കുറിച്ച് വിദഗ്ധ പഠനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിചിത്രമായ മറ്റൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ലൈംഗിക വേഴ്ചക്കായി പഴംതീനി വവ്വാലുകൾ ആഹാരം പങ്കുവയ്ക്കുമെന്നാണ് ഏറ്റവും പുതുതായി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.
ആൺ പഴംതീനി വവ്വാലുകൾ ശേഖരിച്ച ഭക്ഷണം പെൺ വവ്വാലുകൾ അവയുടെ വായയിൽനിന്ന് തട്ടിയെടുക്കുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ ശേഖരിച്ച ഭക്ഷണം പെൺ പഴംതീനി വവ്വാലുകൾ കൊത്തിയെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് ആൺ വവ്വാലുകൾ തടയാതതെന്ന് ശാസ്ത്രജ്ഞർക്ക് മലസ്സിലായിരുന്നില്ല. ഈ സംശയമാണ് ശാസ്ത്രജ്ഞരെ വിദഗ്ധ പഠനത്തിലേക്ക് നയിച്ചത്. തുടർന്ന് നടത്തിയ പരീക്ഷണത്തിൽ ലൈംഗിക വേഴ്ചക്കായി അവ ആഹാരം പങ്കുവയ്ക്കുകയാണെന്ന് കണ്ടെത്തി.
'കറന്റ് ബയോളജി'യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈജിപ്തിലെ പഴംതീനി വവ്വാലുകൾക്കിടിയിലാണ് ഈ വിചിത്ര രീതി കണ്ടെത്തിയത്. വവ്വാലുകൾ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളിൽ ഒരു വർഷത്തോളം പഠനം നടത്തിയാണ് ഇക്കാര്യം ഗവേഷകർ ഉറപ്പിച്ചത്.
ആഹാരം ശേഖരിക്കുന്നവർ എന്തിനായിരിക്കും ഇത്തരത്തിൽ ആഹാരം തട്ടിയെടുക്കാൻ അനുവദിക്കുന്നതെന്ന ചോദ്യമാണ് പഠനത്തിലേക്ക് നയിച്ചത്. ആൺ വവ്വാലുകളുടെ വായിൽ നിന്ന് ആഹാരം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പെൺ വവ്വാലുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടുതൽ അന്വേഷിച്ചപ്പോഴാണ് യഥാർത്ഥ വസ്തുത മനസിലായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ യോസ്സി യൊവൽ പറഞ്ഞു.
വവ്വാലുകൾ ഇണചേരുന്നതിന് മൂന്നുമാസം മുൻപേ ആൺ-പെൺ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആൺ വവ്വാലുകൾ ഭക്ഷണം ശേഖരിക്കുന്നത് മുതൽ നിരീക്ഷണം ആരംഭിച്ചു. ഏറ്റവും അധികം ബന്ധമുള്ള ആൺ വവ്വാലുകളുമായാണ് പെൺ വവ്വാലുകൾ ഇണചേരുക. പെൺ വവ്വാലുകൾ പുരുഷ ഇണയെ അപൂർവമായി മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളുവെന്നും വ്യക്തിപരമായ ഇഷ്ടം അനുസരിച്ചാണ് ഇണയെ പെൺ വവ്വാലുകൾ കണ്ടെത്തുന്നതെന്നും പഠനത്തിൽ കണ്ടെത്തിയതായി യോസ്സി യൊവൽ കൂട്ടിച്ചേർത്തു.