ഈ വര്‍ഷം ആദ്യത്തോടെയാണ് സഹാറയ്ക്ക് സ്റ്റേജ് 2 സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. സാമാന്യം മാരകമായ രീതിയിലുള്ള ക്യാൻസര്‍ തന്നെയായിരുന്നു ഇത്. ആ സമയത്ത് സഹാറ ജോലി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ തന്‍റേതായ ബിസിനസ് തുടങ്ങുകയും ചെയ്തിരുന്നു.

ക്യാന്‍സര്‍ രോഗത്തെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും അടിസ്ഥാനപരമായ ധാരണകളുണ്ട്. ഗുരുതരമായൊരു രോഗമെന്ന നിലയില്‍ ഏവരും ഇതിനെ പേടിയോടെയാണ് സമീപിക്കുന്നത്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താനായാല്‍ തീര്‍ച്ചയായും ഇതില്‍ നിന്ന് മുക്തി നേടാനുള്ള സാഹചര്യം ഇന്നുണ്ട്. അതിനാല്‍ തന്നെ ക്യാൻസറെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ജീവിതം തീര്‍ന്നുപോയി എന്ന ചിന്ത വേണ്ട. 

ഇവിടെയിതാ ക്യാൻസറുമായി പോരാടി വിജയിച്ച ഒരു വനിതയെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഇവരുടെ ഭര്‍ത്താവ്. പാക്കിസ്ഥാൻ സ്വദേശി ബാബര്‍ ഷെയ്ഖ് എന്നയാളാണ് ഭാര്യ സഹാറ ഖാന്‍റെ ക്യാൻസര്‍ അതിജീവനത്തെ കുറിച്ച് ലിങ്കിഡിനില്‍ പങ്കുവച്ചിരിക്കുന്നത്. 

ഈ വര്‍ഷം ആദ്യത്തോടെയാണ് സഹാറയ്ക്ക് സ്റ്റേജ് 2 സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. സാമാന്യം മാരകമായ രീതിയിലുള്ള ക്യാൻസര്‍ തന്നെയായിരുന്നു ഇത്. ആ സമയത്ത് സഹാറ ജോലി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ തന്‍റേതായ ബിസിനസ് തുടങ്ങുകയും ചെയ്തിരുന്നു. താനാണെങ്കില്‍ നിലവിലുള്ള ജോലിയില്‍ നിന്ന് മാറി മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നുവെന്ന് ബാബര്‍ പറയുന്നു. 

ഈ തിരക്കിനിടെ രോഗവിവരം അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി എന്നും എന്നാല്‍ ഭാര്യയുടെ ആത്മവിശ്വാസം തനിക്ക് പോലും ധൈര്യമായി എന്നും ഇദ്ദേഹം പറയുന്നു. 

'ആറ് മാസത്തെ കീമോതെറാപ്പി. അവളുടെ മുടി കൊഴിഞ്ഞു. ഭക്ഷണത്തിനൊന്നും രുചിയില്ലാതായി. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ. പക്ഷേ ജീവിതത്തോട് സന്ധി ചെയ്യാൻ അവള്‍ തയ്യാറായിരുന്നില്ല. ആദ്യം അവധിയില്‍ പ്രവേശിച്ചുവെങ്കിലും പിന്നീട് ജോലിയില്‍ തിരിച്ചുകയറി. ഒപ്പം തന്നെ ബിസിനസ് കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോയി. പ്രസന്നതയോടെ ഒരു പോരാട്ടം എങ്ങനെ നടത്താമെന്നത് അവളെനിക്ക് പഠിപ്പിച്ചുതന്നു...' - ബാബര്‍ കുറിക്കുന്നു. 

അച്ഛനമ്മമാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി പരിചയപ്പെട്ട് ഏതാനും ദിവസങ്ങള്‍ മാത്രമായവര്‍ വരെ തങ്ങളെ പിന്തുണച്ചുവെന്നും ഈ ലോകത്തിലെ നന്മ അത്രകണ്ട് വറ്റിയിട്ടില്ലെന്നും ബാബര്‍ തന്‍റെ അനുഭവത്തിന്‍റെ ധൈര്യത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. 

'എല്ലാ മനുഷ്യരും പോരാട്ടത്തിലാണ്. നമുക്ക് ഒന്നിച്ചുനിന്നാല്‍ ആ പോരാട്ടം കുറെക്കൂടി എളുപ്പത്തിലാക്കാൻ സാധിക്കും. ഇതാണ് എന്‍റെ അനുഭവത്തില്‍ നിന്ന് ഞാൻ മനസിലാക്കിയത്..'- ജീവിതത്തില്‍ എന്നേക്കുമായി പ്രയോജനപ്പെടാവുന്ന വലിയൊരു തിരിച്ചറിവ് തന്നെയാണ് ബാബര്‍ പങ്കുവയ്ക്കുന്നത്. സ്നേഹവും സാഹോദര്യവും കരുണയുമെല്ലാം എത്തരത്തിലെല്ലാം നമ്മെ പിടിച്ചുനിര്‍ത്തുമെന്നതും ഇവരുടെ അനുഭവം ഓര്‍മ്മിപ്പിക്കുന്നു. പതിനായിരക്കണ്കകിന് പേരാണ് ബാബറിന്‍റെ കുറിപ്പ് വായിച്ചിരിക്കുന്നത്. ഏവരും സഹാറയ്ക്കും ബാബറിനും തുടര്‍ജീവിതത്തിലേക്കും ആശംസകള്‍ നേരുകയാണ്. 

Also Read:- 'രോഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ കരഞ്ഞു'; അതിജീവന അനുഭവം പങ്കിട്ട് നടി മഹിമ