Asianet News MalayalamAsianet News Malayalam

ചലഞ്ചിന്‍റെ ഭാഗമായി 7 കുപ്പി ചൈനീസ് വോഡ്ക കഴിച്ചു; ഇൻഫ്ളുവൻസര്‍ മരിച്ചു

എത്ര മദ്യം തുടര്‍ച്ചയായി ഒരാള്‍ക്ക് കഴിക്കാൻ കഴിയുമെന്ന് തെളിയിക്കണം. ഇതായിരുന്നു ചലഞ്ച്. പലരും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇതനുസരിച്ച് മദ്യപിക്കുന്നതിന്‍റെ ലൈവ് വീഡിയോയുമായി എത്തിയിരുന്നു. ഈ പ്രവണതയെ ആപ്പ് ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിലും കഴിയുംപോലെയൊക്കെ പലരും ചലഞ്ചില്‍ പങ്കെടുത്തു.

influencer died after having seven bottles of vodka in social media challenge hyp
Author
First Published May 27, 2023, 5:39 PM IST

സോഷ്യല്‍ മീഡിയ ചലഞ്ചുകളെ കുറിച്ച് ഇന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് യുവാക്കളാണ് ഇതിലെല്ലാം സജീവമായി നില്‍ക്കുന്നത്. ഓരോ സമയത്തും ട്രെൻഡിംഗ് ആകുന്നത് ഓരോ തരത്തിലുള്ള ചലഞ്ചുകളാണ്.

ഇവയില്‍ വെറും തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ചലഞ്ചുകള്‍ പൊതുവെ അങ്ങനെ വിമര്‍ശിക്കപ്പെടേണ്ടതില്ല. എന്നാല്‍ ചില ചലഞ്ചുകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'ചലഞ്ച്' തന്നെയാകാറുണ്ട്. ഇതില്‍ മത്സരവീര്യം കൂടിയാകുമ്പോള്‍ അപകടസാധ്യത വരുമെന്നതിനാല്‍ പലപ്പോഴും കാര്യമായി വിമര്‍ശിക്കപ്പെടാറുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിന്‍റെ ഭാഗമായി ജീവൻ തന്നെ നഷ്ടമായിരിക്കുകയാണ് ഒരു യുവാവിന്. ചൈനയിലാണ് വിവാദമായ സംഭവം നടന്നിരിക്കുന്നത്. ഇവിടെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കിടയില്‍ ഒരു ചലഞ്ച് വ്യാപകമായിരുന്നു. 

എന്തെന്നാല്‍ എത്ര മദ്യം തുടര്‍ച്ചയായി ഒരാള്‍ക്ക് കഴിക്കാൻ കഴിയുമെന്ന് തെളിയിക്കണം. ഇതായിരുന്നു ചലഞ്ച്. പലരും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇതനുസരിച്ച് മദ്യപിക്കുന്നതിന്‍റെ ലൈവ് വീഡിയോയുമായി എത്തിയിരുന്നു. ഈ പ്രവണതയെ ആപ്പ് ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിലും കഴിയുംപോലെയൊക്കെ പലരും ചലഞ്ചില്‍ പങ്കെടുത്തു.

ഇക്കൂട്ടത്തില്‍ സൻക്വിയാംഗ് എന്ന യുവ ഇൻഫ്ലുവൻസറും ചലഞ്ചില്‍ പങ്കെടുത്തു. ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന മദ്യം ഏഴ് കുപ്പിയോളം തുടര്‍ച്ചയായി കഴിച്ചുകൊണ്ടാണ് സൻക്വിയാംഗ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലൈവായി തന്നെയായിരുന്നു യുവാവ് ചലഞ്ചില്‍ പങ്കെടുത്തത്. ആദ്യം ഇങ്ങനെ വീഡിയോ ചെയ്തതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആപ്പ് ലോക്ക് ചെയ്തു വച്ചിരുന്നു. ശേഷം പുതിയ പ്രൊഫൈലുണ്ടാക്കിയാണ് യുവാവ് ചലഞ്ച് ചെയ്തത്.

മദ്യം കുടിച്ച ശേഷം പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞ് സൻക്വിയാംഗിനെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും അമിത മദ്യപാനം തന്നെയാണ് മരണത്തിന് കാരണമായിരിക്കുന്നതെന്ന് വ്യക്തം. 

ആശുപത്രിയില്‍ കൊണ്ടുപോകാൻ പോലും കഴിഞ്ഞില്ല, കാരണം വീട്ടുകാര്‍ കാണുമ്പോഴേ സൻക്വിയാംഗിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. 

സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള അപകടകരമായ സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ യുവാക്കളുടെ ജീവൻ വരെ അപഹരിച്ചേക്കാമെന്നും ഇങ്ങനെയുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെയുണ്ടാകണമെന്നുമുള്ള ആവശ്യമാണ് എങ്ങും ശക്തമാകുന്നത്.

Also Read:- ഭക്ഷണത്തിന്‍റെ ഫോട്ടോയെടുക്കാൻ കാമുകൻ സമ്മതിച്ചില്ല; യുവതി ചെയ്തത്...

 

Follow Us:
Download App:
  • android
  • ios