'അവര്‍ പണം തന്നപ്പോള്‍ കണ്ണ് നിറഞ്ഞുപോയി'; യാത്രക്കാരോട് നന്ദി പറഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും
''ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു. ശമ്പളം ഇപ്പോൾ ഗഡുക്കളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു...''
ശമ്പളക്കുടിശിക ഇതുവരെ കിട്ടിയില്ല പല കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും. എന്നിട്ടും യാത്രക്കാരോടുള്ള കരുതല്‍ കാരണം കയ്യില്‍ ആകെയുണ്ടായിരുന്ന 1000 രൂപ കൊടുത്ത് തര്‍ക്കം ഒഴിവാക്കുകയിയുരുന്നു കോഴിക്കോട് - ബത്തേരി റൂട്ടിലെ 13/11/19 RPK271 ഡ്രൈവര്‍ റോയ് പി ജോസഫും കണ്ടക്ടര്‍ അജിത്തും.
തൊട്ടുമുന്നില്‍ പോകുകയായിരുന്ന കാറ് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് ചെറുതായൊന്ന് കാറില്‍ ഉരഞ്ഞു. ഇതോടെ കാറുടമ ചോദിച്ചത് 10000 രൂപ നഷ്ടപരിഹാരമാണ്. എന്നാല്‍ ശമ്പളം പോലും കിട്ടിയിട്ടില്ലെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ കണ്ടക്ടറുടെ കയ്യില്‍ നിന്ന് 1000 രൂപ വാങ്ങി ഡ്രൈവര്‍ കാറുടമയ്ക്ക് നല്‍കി.
ഇനിയാണ് ട്വിസ്റ്റ്. ശമ്പളം കിട്ടിയിട്ടില്ലെന്നും സാമ്പത്തിക പ്രശ്നമുണ്ട് റോയിക്കെന്നും മനസ്സിലാക്കിയ യാത്രക്കാരില്‍ രണ്ടുപേര്‍ ചേര്‍ന്ന് പണം പിരിക്കുകയും അവര്‍ തന്നെ കയ്യടികളോടെ റോയിക്ക് ഈ പണം നല്‍കുകയും ചെയ്തു. കണ്ണുനിറഞ്ഞുവെന്ന് റോയ് തന്നെ കെഎസ്ആര്‍ടിസി - കോഴിക്കോടിന്‍റെ പേജിലൂടെ കുറിച്ചിട്ടുണ്ട്. പന്തല്ലൂർ സ്വദേശി ജുനൈസും താമരശേരിക്കാരൻ മനുവുമാണ് ആ ചെറുപ്പക്കാരെന്നും റോയിയും അജിത്തും പറയുന്നു.
''ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു. ശമ്പളം ഇപ്പോൾ ഗഡുക്കളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു. ശമ്പളം കിട്ടാത്തതിൽ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ ബസിന്റെ മുൻ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങൾ മനസിലാക്കി, ചെറിയ കോൺട്രിബ്യൂഷൻ ആണ് ലക്ഷ്യമെന്ന് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്. പിന്നീട് താമരശേരിക്കാരൻ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തിൽ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോൺട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏൽപ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാർ വലിയ കയ്യടിയോടെ
ആ തുക എനിക്ക് കൈമാറിയപ്പോൾ ചെറുതായൊന്ന് കണ്ണ് നനഞ്ഞു'' - റോയ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നന്ദി... നല്ലവരായ യാത്രക്കാർക്ക്
13/11/19 RPK271 ബസുമായി ബത്തേരി ഡിപ്പോയുടെ 1345kkdbnglr സർവീസ് പോകവേ 1800 മണിക്ക് കോഴിക്കോട് നിന്നും ബാഗ്ലൂർ പോകവേ കൊടുവള്ളിക്ക് അടുത്ത് വച്ച് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അകലം പാലിച്ച് വന്ന ഞങ്ങളുടെ ബസ് ബ്രേക്ക് ചെയ്തെങ്കിലും വളരെ ചെറുതായി കാറിന് തട്ടി. കാറിന്റെ പുറകിൽ ചെറിയൊരു ചളുക്കം മാത്രമാണ് ഉണ്ടായത്.
കാറുകാരൻ പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത ഡ്രൈവർ റോയ് എട്ടൻ തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരൻ പറഞ്ഞു.
സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് എന്നോട് രഹസ്യമായി പറഞ്ഞ റോയ് ഏട്ടൻ 1000 രൂപ നൽകാൻ എന്നോട് ആവശ്യപ്പെടുകയും തുക കൊടുത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ഇനിയാണ് ട്വിസ്റ്റ്
ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു.ശമ്പളം ഇപ്പോൾ ഗഡുക്ക ളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു.
ശമ്പളം കിട്ടാത്തതിൽ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ ബസിന്റെ മുൻ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങൾ മനസിലാക്കി ചെറിയ കോൺട്രിബ്യൂഷൻ ആണ് ലക്ഷ്യമെന്ന് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്.
പിന്നീട് താമരശേരിക്കാരൻ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തിൽ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോൺട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏൽപ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാർ വലിയ കയ്യടിയോടെ
ആ തുക എനിക്ക് കൈമാറിയപ്പോൾ ചെറുതായൊന്ന് കണ്ണ് നനഞ്ഞു.
ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചപ്പോൾ അതറിയേണ്ട എന്ന് പറഞ്ഞു എങ്കിലും നിർബന്ധിച്ചപ്പോൾ പന്തല്ലൂർ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാർ സമൂഹത്തിനുള്ള മാതൃക ആണ് .
ജുനൈസിനും മനുവിനും എല്ലാ യാത്രക്കാർക്കും സ്നേഹം നിറഞ്ഞ ഒരായിരം നന്ദി.
റോയ്.പി.ജോസഫ് ഡ്രൈവർ
അജിത് കണ്ടക്ടർ